gfc

സന്തോഷം അലയടിക്കുന്നു


ഒരു ദിവസം
ഒരു പ്രത്യേക നിമിഷം
പുറത്തേക്ക് നോക്കുമ്പോഴുണ്ട്
സന്തോഷം അലയടിക്കുന്നു
ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ സാരിത്തുമ്പുകള്‍
പറന്നുയര്‍ന്ന് സന്തോഷം സന്തോഷം
എന്ന് പ്രഖ്യാപിക്കുന്നു.
കോളേജ് വിട്ടുവന്ന യൂണിഫോം കുട്ടികള്‍
പെട്ടെന്ന് പൂക്കാലം വന്നുകയറിയ പൂന്തോട്ടമായി
ഇളകിക്കൊണ്ടിരിക്കുന്നു
വിശുദ്ധനായ ഒരു നീലാകാശം മുകളില്‍
വെള്ളമേഘങ്ങളുടെ ഒരു ചിരി വരയ്ക്കുന്നു
ബസ്സുകളുടെ ജനല്‍‌സീറ്റുകളില്‍ ഇരിക്കുന്നവരുടെ മുഖങ്ങളിലൂടെ
ആനന്ദത്തിന്റെ ഒരു തിര കയറിയിറങ്ങി
കയറിയിറങ്ങിയങ്ങനെ...
എല്ലാ നിരാശകളെയും ഊതിക്കെടുത്തിയ
ഒരു ചിരി എവിടെയും ചിരിച്ചുനില്‍ക്കുന്നു
മുഷിഞ്ഞ തുണികളും നരച്ചതാടിയുമുള്ള
കറുത്ത പിച്ചക്കാരന്‍
വെയിലത്തുകത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിനെ
ഓര്‍മ്മിപ്പിച്ച് ചിരിക്കുന്നു
നാടോടിപ്പെണ്ണുങ്ങളുടെ ഒരു കൂട്ടം
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി ചുവചുവന്ന വായ കാട്ടി
ചിരിക്കുന്നു
പച്ചക്കറി വാങ്ങിക്കുന്നവളും വില്‍ക്കുന്നവനും ചിരിക്കുന്നു
ചുമട്ടുതൊഴിലാളികള്‍ തലേക്കെട്ടുകള്‍ ഊരിവീശിച്ചിരിക്കുന്നു
അഞ്ചു മീന്‍‌കാരന്മാര്‍ നിരന്നിരുന്ന് ചിരിക്കുന്നു
ഇത് വാടിയ വെയിലിന്റെ ഒരു തോട്ടമല്ല
എവിടെ നിന്നോ ഇറങ്ങിവന്ന ആനന്ദത്തിന്‍
തുള്ളിയോട്ടം
പള്ളിമിനാരത്തില്‍ കൂടുവെച്ച പ്രാവുകളുടെ അരികിലും
കുട്ടികള്‍ നദിയിലേക്ക് ചാടുന്നതുപോലെ ആകാശത്ത്
അത് കുത്തിമറിയുന്നു
ഇത്രനാള്‍ ആരാണ് എവിടെയാണ്
നിന്നെ അടച്ചുവെച്ചതെന്ന്
എനിക്കതിനോട് ചോദിക്കണമെന്നുണ്ട്..
കുടത്തില്‍ നിന്നും പുറത്തുവന്ന ഭൂതമേ
നിന്നെ അടച്ചുവെച്ചിരുന്ന എല്ലാ കുടങ്ങളും
ഉടച്ചുകളയാന്‍ എനിക്കവ കാണിച്ചുതന്നെങ്കില്‍
എന്നു വിചാരിച്ച് കണ്ണടച്ച് കണ്ണടച്ച്
ഇപ്പോള്‍ കണ്ണു തുറക്കുമ്പോള്‍ ...
കണ്ണുതുറക്കുമ്പോള്‍ ...

5 അഭിപ്രായങ്ങൾ:

  1. എന്തായിത്! കണ്ണടച്ചു തന്നെ കിടക്കൂ, ആ സ്ന്തോഷദിനത്തിലേക്ക് എന്റെ നാടുണരേണമേ എന്ന് ടഗോറിയൻ ലൈനിൽ പ്രാർത്ഥിച്ചു കൊണ്ട്. ഈ കവികളുടെ കുഴപ്പമിതാണ് ഈയിടെയായി, വെറുതെ ചുറ്റുപാടുകളിലേക്ക് കണ്ണു തുറക്കും!

    മറുപടിഇല്ലാതാക്കൂ
  2. എന്നിലും സന്തോഷം അലയടിച്ചു....നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. സ്വപ്നങ്ങളേ നിങ്ങള്‍ ............

    മറുപടിഇല്ലാതാക്കൂ