gfc

മണ്ണിന്നടിയില്‍ ഞങ്ങള്‍ നീന്തിക്കൊണ്ടിരുന്നു...

എന്റെയും അവളുടെയും ശവങ്ങള്‍
മണ്ണിലേക്ക് കമ്ഴ്ന്ന് കിടന്നു
ഇരുട്ടും ഇലകളും ഞങ്ങളെ മൂടി
ഞങ്ങള്‍ മണ്ണുതിന്നുകൊണ്ടിരുന്നു
വണ്ടുകള്‍ എന്റെ വൃഷണങ്ങള്‍ തുളച്ചു
എലികള്‍ എന്റെ വയറു തുരന്നു
ചെറുജീവികള്‍ എന്റെ മാംസം തിന്നു
ഞാന്‍ മണ്ണിലേക്ക് അമര്‍ന്നു
വിദൂരത്ത് മണ്ണിലാണ്ടു കിടന്ന അവളുടെ മുലകള്‍
പ്രാണികള്‍ കടിച്ചുപറിച്ചുകൊണ്ടിരുന്നു
അവളുടെ യോനിയിലെ മാംസം അഴുകിത്തീര്‍ന്ന്
എല്ലുകളെ വെളിവാക്കിക്കൊണ്ടിരുന്നു
അവളും മണ്ണിലേക്ക് അമര്‍ന്നു
ഞങ്ങള്‍ വെറും അസ്ഥികൂടങ്ങളായി
എങ്കിലും കമ്ഴ്ന്ന് കിടന്ന കിടപ്പില്‍
ഞങ്ങള്‍ മണ്ണു തിന്നുകൊണ്ടിരുന്നു
ഭൂമിയുടെ അടിയിലേക്ക്
ഞങ്ങള്‍ ഞങ്ങളെത്തന്നെ
അമര്‍ത്തിത്താഴ്ത്തിക്കൊണ്ടിരുന്നു
ഞങ്ങള്‍ താണുതാണുപോയി
വലിയ വിടവുകള്‍ കാണായി
ഞാന്‍ ഒരു ദിശയിലേക്ക് കിടന്ന് കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
എന്റെ കൈകള്‍ അവളെ തിരയുകയായിരുന്നു
അവള്‍ മറ്റൊരു ദിശയില്‍ കിടന്ന കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
അവളുടെ മാംസരഹിതമായ അസ്ഥിക്കൈകള്‍
എന്നെ തിരയുകയായിരുന്നു
ഞങ്ങള്‍ പരസ്പരം കണ്ടതേയില്ല
ഭൂമിയുടെ അകം മുഴുവന്‍ ഞങ്ങള്‍
പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു

ജലം തിരഞ്ഞുവരുന്ന മരവേരുകളെക്കണ്ടു
പച്ചിലകളെ ഓര്‍മിച്ചു.
തണലുകളെ ഓര്‍മിച്ചു.
ഭൂമിക്കടിയിലെ ജലധമനികളും സിരകളും കണ്ടു
കിണറുകളെ ഓര്‍മിച്ചു
ദാഹങ്ങള്‍ കെടുത്തിയ കൈക്കുമ്പിള്‍ വെള്ളത്തെ ഓര്‍ത്തു
ഉരുകിക്കൊണ്ടിരിക്കുന്ന പാറകളെയും
രൂക്ഷഗന്ധികളായ ധാതുക്കളെയും നീന്തിക്കടന്നു
മണ്ണിട്ടുപോയ കെട്ടിടങ്ങളും വനങ്ങളും നൂറ്റാണ്ടുകളും നീന്തിക്കടന്നു
മറഞ്ഞുകിടക്കുന്ന അഗ്‌നിപര്‍വതങ്ങളും ലാവകളും കടന്നു
ഏതോ ഇരുട്ടിലേക്ക് പൊടുന്നനെ വീണുപോയി
ലോകത്തു മരിച്ചു മണ്ണടിഞ്ഞവരുടെ മുഴുവന്‍
അസ്ഥികൂടങ്ങളും അവിടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു
മഹതികളും മഹാന്മാരും സുന്ദരികളും സുന്ദരന്മാരും
പക്ഷേ എല്ലാം വെളുവെളുത്ത അസ്ഥികൂടങ്ങള്‍
അവള്‍ ഇവിടെ ഉണ്ടാവും
ഞാന്‍ അവളെ തിരയുകയാണ്
അവള്‍ എന്നെ തിരയുകയാവും
ഞാന്‍ ഓരോരോ അസ്ഥികൂടത്തിന്റെയും
കൈകള്‍ കൂട്ടിപ്പിടിച്ചു
ഓരോ മനുഷ്യായുസ്സിന്റെയും കഥകള്‍
എന്നിലേക്ക് സംക്രമിച്ചു
ഒരു കൈയും അവളുടെതായിരുന്നില്ല
ഞാന്‍ പലരേയും ചുംബിച്ചു
ഭൂമിയിലെ എല്ലാ വേദനകളും ആനന്ദങ്ങളും
എന്നിലേക്ക് ഇറങ്ങിവന്നു
എങ്കിലും ഒരു ചുംബനവും അവളുടെതായിരുന്നില്ല
നിരര്‍ഥകപദങ്ങളുടെ ഒരു പാട്ട് ഇറങ്ങിവന്നു
അസ്ഥികൂടങ്ങള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി
എവിടെ നിന്നോ മധുചഷകങ്ങള്‍ ഇറങ്ങിവന്നു
എല്ലാവരും മദ്യപിച്ചുകൊണ്ടിരുന്നു
എപ്പോഴോ ഞാന്‍ നൃത്തം ചെയ്ത് തളര്‍ന്നുവീണു
എന്റെ കൈകളില്‍ ആരോ വന്നുപിടിച്ചു.
ഒരു വൈദ്യുതിയുണ്ടായി
ഒരു വെളിച്ചമുണ്ടായി
അത് അവളായിരുന്നു
ഞങ്ങള്‍ വെറും വെളിച്ചമായി
ഭൂമിപിളര്‍ന്ന് ആകാശത്തേക്ക് തെറിച്ചു
അവളില്‍ നിന്ന് എന്നെയോ
എന്നില്‍ നിന്ന് അവളെയോ
ഇനി കണ്ടെടുക്കാനാവില്ല
വെളിച്ചം എല്ലാ കാഴ്ചകളും പൊട്ടിച്ച്
ഒഴുകിക്കൊണ്ടിരുന്നു.

2 അഭിപ്രായങ്ങൾ:

  1. മണ്ണോട് മണ്ണായി വിണ്ണോട് വിണ്ണായി...

    മറുപടിഇല്ലാതാക്കൂ
  2. ജലം തിരഞ്ഞുവരുന്ന മരവേരുകളെക്കണ്ടു;ഒരു കൈയും അവളുടെതായിരുന്നില്ല
    ഞാന്‍ പലരേയും ചുംബിച്ചു
    ഭൂമിയിലെ എല്ലാ വേദനകളും ആനന്ദങ്ങളും
    എന്നിലേക്ക് ഇറങ്ങിവന്നു; ----ഗംഭീരം.മാംസനിബദ്ധമല്ല മണ്ണിൽ വേരുകളാർന്ന വിശ്വരാഗം, വെളിച്ചം!!

    മറുപടിഇല്ലാതാക്കൂ