gfc

പാതകളെക്കുറിച്ചെഴുതുന്ന കവി സ്വപ്നത്തില്‍ കണ്ട ഒരു പാതയെ വിവരിക്കുന്നു.

വെളിച്ചമെന്നോ ഇരുട്ടെന്നോ
പ്രഭാതമെന്നോ സന്ധ്യയെന്നോ
വ്യക്തമാക്കാനാവാത്ത ഒരു നേരം.
പാതയുടെ ഇരു വശങ്ങളിലും
നിശ്ശബ്ദമായ കെട്ടിടങ്ങള്‍
 മുളച്ചു നില്‍ക്കുന്ന തെരുവ്.

ഓരോരോ വീടുകളില്‍ നിന്നും
നഗ്നരും ദു:ഖികളുമായ മനുഷ്യര്‍
പാതയിലേക്ക് ഇറങ്ങി വന്നു.

എല്ലാവരും ഒരേ ദിശയില്‍ നടക്കുകയാണ്
കുട്ടികളുണ്ട്
സ്ത്രീകളുണ്ട്
വൃദ്ധരുണ്ട്
മിക്കവരുടേയും തല കുനിഞ്ഞാണ്
എല്ലാവരുടെയും മുഖം മ്ലാനമാണ്.
 സ്വന്തം നഗ്നതയെ പറ്റിയോ
അപര നഗ്നതയെ പറ്റിയോ
ആര്‍ക്കും ആശങ്കയും താത്പര്യവുമില്ല.
കഴുമരത്തിലേക്ക് യുദ്ധത്തടവുകാര്‍
പോവുന്നതു പോലെ അവര്‍ നടക്കുകയാണ്.

തെരുവിലെ ഒരു കെട്ടിടത്തൂണിന്റെ മറ പറ്റി
ഞാനവരെ തുറിച്ചു നോക്കി.
അവരുടെ ലിംഗങ്ങള്‍
സ്ത്രീകളുടെ മുലകള്‍,പിന്‍ഭാഗങ്ങള്‍...
ആരും എന്നെ കാണുന്നുണ്ടായിരുന്നില്ല.
എനിക്കൊന്നും തോന്നിയുമില്ല
ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും
എന്നെ ഉണര്‍ത്തിയില്ല.
അവര്‍ എന്നെക്കടന്നുപോയിരിക്കുന്നു.
ഈ തെരുവ് ഒഴിഞ്ഞിരിക്കുന്നു.
അവര്‍ അകലെ ഇരുട്ടില്‍ അലിഞ്ഞു തീരുന്നു

കൂറ്റന്‍ കെട്ടിടങ്ങളുടെ
രണ്ടു വരിപ്പല്ലുകള്‍ക്കിടയിലൂടെ
നടന്നു പോകാന്‍ എനിക്ക് ഭയമായി.
എന്നെ പിടിച്ചു തിന്നുവാന്‍ മാത്രം ക്രൂരത
ഈ വിജനതയില്‍ എവിടെയോ വളരുന്നുണ്ടാവണം...









3 അഭിപ്രായങ്ങൾ:

  1. കാഴ്ചക്കാരനാവുക ഇരയാകുന്നതിനെക്കാള്‍ ഭയപ്പെടുത്തുന്ന അനുഭവമാണ് :)

    മറുപടിഇല്ലാതാക്കൂ
  2. ente munnile paathakaL iTungngi varunnu , iruNTu varunnu ...

    മറുപടിഇല്ലാതാക്കൂ
  3. ശക്തമായ ഒരു തിരിച്ച് വരവ് സന്തോഷം ഉണ്ടാക്കുന്നു മാഷേ

    മറുപടിഇല്ലാതാക്കൂ