gfc

സ്വയംഭോഗികളുടെ തീവണ്ടി

ഞാന്‍ സ്വയംഭോഗം ചെയ്യുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
വശങ്ങളിലിരിക്കുന്നവരും
അതു തന്നെയാണ് ചെയ്യുന്നത്
ഇരുട്ടിലൂടെ അതിവേഗം ഓടുന്ന
ഈ തീവണ്ടിമുറിയില്‍
പലരും പല പോസുകളില്‍
ഒരേകാര്യം ചെയ്യുന്നതുകൊണ്ട്
ഇതൊരു ഇന്‍സ്റ്റലേഷന്‍
എന്ന് തോന്നിക്കാം..

എല്ലാവരും അവരവരുടെ ഓര്‍മകളിലെ
ഏറ്റവും പുതിയ പ്രതിരൂപത്തെ
ധ്യാനിച്ച് സ്വയംഭോഗം ചെയ്യുന്നു.
ഉറക്കവും ഉണര്‍വുമല്ലാത്ത ഒരു മാധ്യമത്തില്‍
മനുഷ്യര്‍ ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കമ്ഴ്‌ന്നും
കിടന്നു...

മിനുട്ടുകള്‍ കൊണ്ട് തീരേണ്ടതാണ്
എല്ലാ സ്വയംഭോഗങ്ങളും
എന്നാല്‍ ഇവിടെ മിനുട്ടുകള്‍ക്ക്
മണിക്കൂറുകളുടെ വലിപ്പമുണ്ട്
അതുകൊണ്ട് ഈ തീവണ്ടി മുറിക്കകത്തെ
എല്ലാ ചലനങ്ങളും സ്ലോമോഷനിലാണ്

സ്വയംഭോഗികളുടെ ഈ തീവണ്ടിയാവട്ടെ
അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്.
നിലാവു ചിതറിയ മരക്കൂട്ടങ്ങള്‍
ഒറ്റവിളക്കുകത്തിച്ചുറങ്ങിപ്പോയ വീടുകള്‍
രാപകലില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്ന പുഴകള്‍
മനുഷ്യരക്തം പതിഞ്ഞ ചുവരുകളുള്ള തെരുവുകള്‍
അനേകം സ്വയംഭോഗങ്ങളുടെ ക്ലൈമാക്സ് എന്ന് തോന്നിപ്പിച്ച്
കൂട്ടത്തോടെ വെളിച്ചം ഛര്‍ദ്ദിച്ചുനില്‍ക്കുന്ന കെട്ടിടനിരകള്‍
എല്ലാറ്റിനേയും കടന്നുപോവുകയാണ്
ഇരുട്ടില്‍ ഇരുട്ടുകൊണ്ടു പണിത ഈ തീവണ്ടി.

വൈകാതെ ഈ വണ്ടി പൊട്ടിത്തെറിച്ച്
വെളിച്ചങ്ങള്‍കൊണ്ട് നിറയും
കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുപറഞ്ഞ്
നേരം വൈകിപ്പോയ ഒരു രാത്രിയില്‍ ഞാന്‍
വീട്ടിലേക്കുള്ള പാടവരമ്പ് കടക്കുമ്പോള്‍
വിദൂരത്തുള്ള റെയില്‍പ്പാളത്തിലൂടെ
വെളിച്ചം നിറഞ്ഞ ഈ വണ്ടി കടന്നു പോവും




ചിറകുകളുള്ള ബസ് നാളെ പറന്നുതുടങ്ങുന്നു


പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തിയേഴോളം കവിതകള്‍ ഡി.സി ബുക്സ് ചിറകുകളുള്ള ബസ് എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നു.നാളെ((2009 ആഗസ്റ്റ് 22 ശനി)വൈകിട്ട് 5.30 നാണ് പ്രകാശനം.പത്തോളം കവിതാസമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്.മോഹനകൃഷ്ണന്‍ കാലടിയുടെ ഭൂതക്കട്ട എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു സെബാസ്റ്റ്യന്റെ ഇരുട്ടു പിഴിഞ്ഞ് എന്‍ പ്രഭാകരന്റെ ഞാന്‍ തെരുവിലേക്ക് നോക്കി പി രവികുമാറിന്റെ നചികേതസ്സ് എം.എസ് സുനില്‍ കുമാറിന്റെ പേടിപ്പനി കുരീപ്പുഴയുടെ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
എന്നീ മലയാളകവിതാസമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെട്ടുന്നത്.ഡി വിനയചന്ദ്രന്‍,മധുസൂദനന്‍ നായര്‍ അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.വൈകിട്ട് 6.00മണിക്ക് കാവ്യോത്സവവും ഉണ്ട്.