gfc

പാവപ്പെട്ട ഒരാന

സ്വന്തം മൂത്രത്തില്‍ ഒലിച്ചുപോയി ഒരാന!
പാപ്പാന്‍ വിളിച്ചിട്ടും നിന്നില്ല,
പാപ്പാത്തി വിളിച്ചിട്ടും നിന്നില്ല.
കൊമ്പ്,തുമ്പി,ചെവി,വാല്‍,പുറവടിവ്
ഏതെങ്കിലും ഒന്ന് പൊങ്ങിവരുമോ എന്ന്
കാത്തിരുപ്പാണ് ആനപ്രേമിസംഘം.
ചാനലില്‍ രണ്ടു കൊമ്പ് വന്നെന്ന്,
ജി ചാറ്റില്‍ ഒരു വാലു കണ്ടെന്ന്
മൊബൈലില്‍ ഒരു അലര്‍ച്ച കേട്ടെന്ന്
ചുമ്മാ പറയുന്നുണ്ട് ജനം.
പാവപ്പെട്ട ഒരാനയെ രക്ഷിക്കാന്‍
ഇന്നാട്ടില്‍ വല്ല സംവിധാനവുമുണ്ടോ?
സ്വന്തം മൂത്രത്തില്‍ ഒലിച്ചു പോയി ഒരാന!

നടപ്പ്

നടന്നു നടന്നു പോകുന്ന ഏതോ സന്ധിയില്‍ വെച്ചാണ്
നിങ്ങളില്‍ നിന്ന് ഒരുപാടുപേര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയത്.
ആരും നിങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ഒച്ചവെക്കാത്ത ഒരത്ഭുതം നിങ്ങളില്‍ നിന്ന് പുറപ്പെട്ടെങ്കിലും
നിങ്ങള്‍ നടപ്പു നിര്‍ത്തിയില്ല.
പലവഴി ഇറങ്ങിപ്പോവുന്ന ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രഭവകേന്ദ്രം
എന്ന് കരുതി പിന്നെയും നടക്കുമ്പോഴാണ്
എതിരെ വരുന്നവര്‍ ചിലര്‍  നിങ്ങളുടെ
അകത്തേക്ക് നടന്നുകയറി മറഞ്ഞുപോയത്..

എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി

മുടിഞ്ഞ മഴ ദിവസം
കൊല്ലുന്ന തണുപ്പ്
നിങ്ങളുടെ ആ പഴയ പരിചയക്കാരന്‍ മരിക്കുന്നു.


അയാളുടെ വീട്ടിലേക്ക് കുട ചൂടി കുന്നുകയറിപ്പോകുമ്പോള്‍
എന്താവും നിങ്ങള്‍ ഓര്‍ക്കുക?


വന്നവര്‍ക്ക് ഇരിക്കാന്‍ മരണവീടിന്റെ മുറ്റത്ത്
ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്
ടാര്‍പോളിന്‍പന്തല്‍ വലിച്ചുകെട്ടിയിട്ടുണ്ട്.


അകത്ത് കരച്ചിലുണ്ട്.
നിങ്ങളുടെ പരിചയക്കാരന്‍ നീണ്ടു നിവര്‍ന്ന് നിശ്ശബ്ദം കിടപ്പുണ്ട്.


മരണവീട് ഒരിക്കലും വിവാഹവീടല്ല.
വിഴുങ്ങിയ സംഭാഷണങ്ങള്‍
വിഴുങ്ങിയ ചിരികള്‍
അടക്കിയതോ അടക്കാന്‍ വയ്യാത്തതോ ആയ കരച്ചിലുകള്‍
ഒരാള്‍ ഇല്ലാതായി എന്ന സത്യം ഉണ്ടാക്കുന്ന ശൂന്യത.


വീര്‍പ്പുമുട്ടലോടെ നിങ്ങളും ആ വീടിന്റെ പടി കടക്കുന്നു.
ഒരു കാറ്റ് നിങ്ങളെ തഴുകിപ്പോവുന്നു.
ഒരു സൂര്യന്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
മഴ നിലയ്ക്കുന്നു.


വീടു പറ്റുന്നു
കുഞ്ഞുങ്ങളുമായി കളിക്കുകയോ
വീട്ടുകാരിയെ സഹായിക്കുകയോ ചെയ്യുന്നു.
അത്താഴം കഴിക്കുന്നു.
ഇണ ചേരുന്നു
ഉറങ്ങുന്നു

ഉടലെഴുത്ത്

കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു


ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.


കുറേ ഉടലുകള്‍ തിന്നുന്നു.
ഒരുടല്‍ ഛര്‍ദ്ദിക്കുന്നു.


കുറേ ഉടലുകള്‍ ഇണചേരുന്നു.
ഒരുടല്‍ യോനി പിളര്‍ന്ന് പുറത്തേക്ക് വരുന്നു.


ഒരുടല്‍ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് മലര്‍ന്നുകിടക്കുന്നു.
ഒരുടല്‍ ആയിരം കിലോമീറ്റര്‍ ഇപ്പുറത്ത് കമ്ഴ്ന്ന് കിടക്കുന്നു.


ഒരുടല്‍ നൃത്തം ചെയ്യുന്നു
ഒരുടല്‍ അപസ്മാരത്തില്‍ പിടഞ്ഞ് പതയുന്നു.


ഒരുടല്‍ ഉരുള കൊടുക്കുന്നു
ഒരുടല്‍ വാളൂരുന്നു.


ഒരുടല്‍ വായുവിനെ ഭേദിച്ച് പറക്കുന്നു
ഒരുടല്‍ ജലത്തെ മുറിച്ച് ആഴുന്നു.


മുടി ചിക്കിപ്പരത്തി,ഭ്രാന്തെടുത്ത്
തെരുവിലൂടൊരുടല്‍.


ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാറിലേക്ക്
മദാലസമൊരുടല്‍


ഷാപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍
മലര്‍ന്നടിച്ചൊരുടല്‍


ആശുപത്രിക്കിടക്കയില്‍ മൂക്കിലെ ട്യൂബുമായി
പൊങ്ങിയും താണുമൊരുടല്‍


കത്തിക്കൊണ്ടിരിക്കുന്ന തെരുവില്‍
കൈകള്‍ ചവിട്ടിപ്പിടിച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്ന
ഒരുടല്‍
സ്ഖലിക്കുന്ന ശൂലങ്ങളുമായി ഇരുചക്രത്തില്‍ പായുന്നൊരുടല്‍


കുറേ ഉടലുകള്‍ കരയുന്നു
ഒരുടല്‍ ചിരിക്കുന്നു


കുറേ ഉടലുകള്‍ ചിരിക്കുന്നു
ഒരുടല്‍ കരയുന്നു.


എല്ലാ ദിശകളിലേക്കുമുള്ള
ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

ഏതോ ഒന്ന്

ശൂന്യത-
(
````````````````````````````````````)
അതിനുണ്ട് അദൃശ്യമായ ഒരു ശരീരം

അതിലുണ്ട് ചിലര്‍ക്കു മാത്രം കാണാവുന്ന ഒരു ഗര്‍ഭപാത്രം.
അതിലുണ്ട് കലങ്ങിപ്പോയ ഭ്രൂണം.
അതിന്റെ കറുത്ത രക്തം വിങ്ങുന്നു.
അതിന്റെ കെട്ടഗന്ധം പുറത്തേക്ക് നോക്കുന്നു.
ഞാനിപ്പോള്‍ ആ രക്തത്തില്‍ ഒഴുകി നടക്കുകയോ
അതോ രക്തക്കുതിപ്പായേക്കാവുന്ന ആ കെട്ടിനില്പിനെ
നോക്കിനില്‍ക്കുകയോ
ഞാനിപ്പോള്‍ അതിന്റെ കെട്ടഗന്ധത്തിന് ചെകിള വിടര്‍ത്തുകയോ
നാറ്റത്തിനുമേല്‍ ചത്തുകിടക്കയോ...
ഏതോ ഒന്ന്
ഏതോ ഒന്ന്.


കീഴടങ്ങല്‍

എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്
ഈ മലയുടെ ഉയരത്തില്‍ കയറിയതെന്ന്
മലയ്ക്കു മുകളില്‍ നിന്ന് ഒരാള്‍ ചിന്തിച്ചു.
ഒരു ഉയരത്തെ കീഴടക്കിയതുകൊണ്ട് എന്ത്?
ഞാനീ മലയെ കാല്‍ച്ചുവട്ടിലാക്കി എന്ന് കൂക്കിവിളിച്ചു അയാള്‍.
മേഘങ്ങള്‍ എത്ര നിസ്സാരമായാണ് അതിനെ സ്വീകരിച്ചത്.
താഴ്വരയിലെ മരങ്ങള്‍ക്കോ പറവകള്‍ക്കോ
അതൊന്നും കേട്ട ഭാവമില്ല.
എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്...

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

കടല്‍

മുക്കുവത്തിയുടെ ഉദരത്തില്‍ കിടന്നതുകൊണ്ടാവണം
കടലിന്റെ വിളിയുണ്ട് പലപ്പോഴും..
ഉപ്പുതിരകള്‍ക്കു മീതെ ആടിയുലഞ്ഞുപോകുന്ന
പായ്ക്കപ്പലിലെ പ്രാചീനനായ നാവികന്‍
കടലും കപ്പലുമായ് വന്ന് വിളിക്കും...
ഞാന്‍ തന്നെയാണൊ അയാള്‍
എന്ന സംശയം ഇനിയും മാറിയിട്ടില്ല.
നീന്താന്‍ പോലും വശമില്ലാത്ത
മുക്കുവനെ കടല്‍ വിളിക്കുന്നത് എന്തിനാണ്?
തിരകളുടെ മുകളിലൂടെ കേറിയിറങ്ങിപ്പോകുന്ന
ഒരു തോണിയില്‍ ഒറ്റയ്ക്ക് അസംഖ്യം മീനുകളെ തേടി
എപ്പോഴെങ്കിലും ഞാന്‍ പുറപ്പെട്ടു പോയേക്കാം...
തടുക്കാനാവുന്നില്ല,അതിന്റെ വിളി.
കടലടിയിലെ സര്‍പ്പങ്ങളേ
ചിപ്പികളേ,വമ്പന്‍ സ്രാവുകളേ
എന്നെക്കുറിച്ചുള്ള നിങ്ങളുടെ  വിചാരങ്ങളാവുമോ
എന്നെയിങ്ങനെ കടലിലേക്ക് പിടിച്ചുവലിക്കുന്നത്?
എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
കെട്ടുപോയ എല്ല്ലാ വിളക്കുകളും അവിടേക്കു വരും.
ഒരു വെളിച്ചത്തിന്റെ പൊട്ടുമായി തിരിച്ചു പോവും.
ആ ഒരു രാത്രി മാത്രമേ
നിങ്ങള്‍ സുഖമായി ഉറങ്ങേണ്ടൂ...
മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റു നോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്‍പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോകുമോ?

മത്തന്‍ വള്ളി

അടുക്കളയ്ക്കു പിന്നില്‍ കിടന്ന്
എച്ചില്‍ വെള്ളം കുടിച്ച് വളര്‍ന്നതിന്റെ നിരാശയില്ല
ചാരം തിന്നതിന്റെ  മടുപ്പില്ല
ഇലകളും ഫലങ്ങളും
അടുക്കളക്കാരി കവര്‍ന്നിട്ടും
ജീവിതാസക്തി തീരുന്നുമില്ല.
സ്പ്രിങ് കയ്യുകള്‍
എത്തിച്ചുകൊണ്ടേയിരിക്കും
പിടികിട്ടാത്ത ലോകത്തിനു നേരെ...

ദുസ്സ്വപ്‌നം

ബോംബര്‍ വിമാനങ്ങള്‍ എന്റെ നഗരത്തിനു മീതെ
ചിറകടിച്ചു വരുന്നതും ഭയചകിതരായ ജനക്കൂട്ടത്തോടൊപ്പം
ജീവന്മരണപ്പാച്ചില്‍ നടത്തുന്നതും
ഒരു തീക്കടല്‍ എല്ലാം വിഴുങ്ങിക്കൊണ്ട് പിന്നാലെയെത്തുന്നതും
ഞാന്‍ ഇടയ്കിടെ സ്വപ്നം കാണുന്നു.
ദൂരെ അമേരിക്ക എന്നൊരു രാജ്യമുണ്ട്.
ദരിദ്രന്മാരുടെ നഗരമായ എന്റെ നഗരത്തിലേക്ക്
ബോംബുകളുമായി അവര്‍ വരുമെന്ന്
എപ്പോഴും എന്റെ സ്വപ്‌നം എന്നെ പേടിപ്പിക്കുന്നത്
എന്തിനാവോ?

അമേരിക്ക,ബോംബ് എന്നിവയെക്കുറിച്ച്
ഒന്നുമറിയാത്തവരും
വിമാനത്തെക്കുറിച്ച് കൌതുകമുള്ളവരുമായ
എന്റെകുഞ്ഞുങ്ങള്‍ അവരുടെ അമ്മയോടൊപ്പം
 കിലോമീറ്ററുകള്‍ക്കപ്പുറത്ത് കത്തുന്ന തീ
എല്ലാ സ്വപ്‌നങ്ങളിലും ഞാന്‍ കണ്ടു.
ഓടി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍
എന്നൊരാശ ആ തീഗോളം വീഴും മുന്‍പ് ഉണ്ടാവും.
ഒരുവയസ്സുള്ളവള്‍ എങ്ങനെ ഓടും?
അഞ്ചുവയസ്സുള്ളവളും  ആറു വയസ്സുള്ളവനും
എത്ര ഓടും.
മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?
സ്വപ്നത്തിന്റെ രസതന്ത്രം എന്തായാലും എനിക്കറിയില്ല.
എപ്പോഴും ഞാന്‍ രക്ഷപ്പെട്ടു.
ഏതു വിധേനയും ഓടി.
ശവങ്ങളെ കവച്ച്
വിലാപങ്ങളെ കവച്ച്
എപ്പോഴും ഞാന്‍ ...

സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
എന്നെ രക്ഷിക്കുന്നതാവുമോ?

കുഞ്ഞനന്തന്‍ നായരുടെ ചിരി

[അറുപിശുക്കനായ കുഞ്ഞനന്തന്‍ നായര്‍

കഷ്ടിച്ചു ചിരിച്ചു എന്ന് വരുത്തുകയേയുള്ളൂ എന്ന്
പഞ്ചായത്ത് ചരിത്രത്തില്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.]

കുഞ്ഞനന്തന്‍ നായരെ നിങ്ങളറിയും
രെജിസ്ട്രാറായിരുന്നു.
വിരമിച്ചതിനു ശേഷം വീട്ടുവരാന്തയില്‍
ചാരുകസേരയില്‍ കുംഭ തടവിയോ
വളി വിടാന്‍ പാകത്തില്‍
ഒന്ന് ചരിഞ്ഞിരുന്നോ
കുടുംബ മഹിമയും കുനിട്ടും പറഞ്ഞോ
ബോറടിക്കുമ്പോള്‍ കോമഡിഷോകള്‍ കണ്ടോ
മിക്കപ്പോഴുമുണ്ടാവും.


സിഗരട്ടിന്റെ സ്റ്റോക്കു തീരുമ്പോഴോ
അമ്മു ബേക്കറിയിലെ വാട്ടച്ചായ കുടിക്കാന്‍ മുട്ടുമ്പോഴോ
ആനനട നടന്ന് ഇടയ്ക്കൊന്ന് അങ്ങാടിയിലേക്കിറങ്ങും.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ദിവസം
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങി.
കുഞ്ഞനന്തന്‍ നായരുടെ പതിവില്ലാത്ത ചിരി കണ്ട്
മൂപ്പരുടെ തൂങ്ങിക്കിടക്കുന്ന മുലകള്‍ ചിരിച്ചു.
അതുകണ്ട് മടക്കുമടക്കായികിടക്കുന്ന വയര്‍ ചിരിച്ചു.
നാട്ടുകാര്‍ ചിരിച്ചു.
വീട്ടുകാര്‍ ചിരിച്ചു.
കടിക്കാന്‍ വന്ന പട്ടി ചിരിച്ചു.
കുത്താന്‍ വന്ന പയ്യ് ചിരിച്ചു.
കുഞ്ഞനന്തന്‍ നായര്‍ പൊട്ടിപ്പൊട്ടി ച്ചിരിച്ചു.
ചിരിച്ചുചിരിച്ചുചിരിച്ച്
കുഞ്ഞനന്തന്‍ നായരുടെ ചിരീടെ കണ്ട്രോള് തെറ്റി.

അന്നുമുതല്‍ അവസരത്തിലും അനവസരത്തിലും
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു.
ചിരിച്ചുചിരിച്ച് തലകുത്തി മറിഞ്ഞു.
ചിരിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ പറ്റാതെ
പലപ്പോഴും കുഞ്ഞനന്തന്‍ നായര്‍ വലഞ്ഞു.

മരണവീട്ടില്‍ വെച്ചു ചിരിച്ചതിന്
നാട്ടുകാരുടെ വക കണക്കിന് കിട്ടി
മരുമകളോട് നിയന്ത്രണംവിട്ടു ചിരിച്ചതിന്
മകന്റെ വക കിട്ടി
അടിച്ചു തളിക്കാരിയോട് ചിരിച്ചതിന്
ഭാര്യപിണങ്ങി.

എതിര്‍പ്പുകളൊന്നും വകവെച്ചുകൊടുക്കാന്‍
കുഞ്ഞനന്തന്‍ നായരുടെ ചിരിക്ക് ആവുമായിരുന്നില്ല.
മാന്യന്മാരും സര്‍വാദരണീയരും
കുഞ്ഞനന്തന്‍ നായരെ കണ്ടാല്‍ ഒഴിഞ്ഞു മാറി.
പെണ്ണുങ്ങള്‍ കുഞ്ഞനന്തന്‍ നായരുടെ മുഖത്തു നോക്കാണ്ടായി.

ബുക്കും പേപ്പറുമെടുക്കെന്ന്
മാസാന്ത്യ വിരട്ടു വിരട്ടുന്ന സ്ഥലം എസ് ഐയെക്കണ്ട്
ചിരിച്ചു മറിഞ്ഞപ്പോഴാണ്
കുഞ്ഞനന്തന്‍ നായര്‍ക്ക് ലോക്കപ്പ് മര്‍ദ്ധനം തരമായത്.

ഓരോ ഇടിയിലും ചിരിക്കുന്ന നായരെ
പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടാക്കി
താണു തൊഴുതു മടങ്ങി
എസ് ഐ യും സംഘവും.

ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള്‍ കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.

ട്രാഫിക് ജംഗ്‌ഷനിലെ പ്രതിമ

ചലനത്തിന്റെ പ്രളയത്തിനകത്ത്
ഒരു പ്രതിമയുടെ നില്‍പ്പ്
എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്.
‘പേ..പേ...’ എന്ന് അലറുന്ന വാഹനങ്ങള്‍
അതിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്
അത് അനങ്ങുമോ...?
എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ്
അതെന്ന് ഒരു ലെയ്‌ലാന്‍ഡ് ലോറി
ഒരു മാരുതിക്കാ‍ാറിനോട് പറഞ്ഞു.
എല്ലാറ്റിനേയും എതിര്‍ത്തുള്ള അതിന്റെയീ നില്‍പ്പിനെ
ഇടിച്ചു തെറിപ്പിക്കണമെന്ന്
ഒരു ടാങ്കര്‍ ലോറി മുറുമുറുത്തു.
ഒരു പ്രതിമയ്ക്കും തന്റെ ജീവിതത്തില്‍ പങ്കില്ലെന്ന്
തെരുവുവിളക്ക് അതിന്റെ അറിവു വിളമ്പി.
ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് അപ്പോള്‍
ഒരു ഓട്ടോറിക്ഷയും ബൈക്കും തര്‍ക്കമുണ്ടാ‍യി

കയ്യില്‍ നീട്ടിപ്പിടിച്ചിരുന്ന വടി മുറിഞ്ഞു പോയിട്ടും
ഇപ്പോഴും വടി പിടിച്ചിട്ടുണ്ടെന്ന മട്ടില്‍ കൈ നീട്ടി നില്‍ക്കുന്ന ഈ പ്രതിമ
ഒരു മണ്ടനാണെന്ന് ചാരാ‍യത്തിന്റെ മണമുള്ള ട്രാഫിക് പോലീസുകാരന്‍
അതിനെ ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പ്രതിമയാണെങ്കിലും ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
തന്റെ രണ്ടു ചെവികളും അടച്ചുപിടിച്ച് അത് അലറി.
“എന്നെ ഒന്ന് മാ‍റ്റി സ്ഥാപിക്കിനെടാ എരണംകെട്ടവന്മാരേ...”

ട്രാഫിക് പോലീസുകാരന്‍ കണ്ണു തുടച്ച് നോക്കുമ്പോള്‍
അതേ പ്രതിമ ,അതേ നില്പ് ,
ഇല്ലാത്ത വടിപിടിക്കാന്‍ നീട്ടിപ്പിടിച്ച കൈ.
‘ചാരായത്തിന്റെ ഓരോരോ കഴിവുകള്‍’
ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
വീട്ടിലേക്കു പോവാന്‍ തീരുമാനമായി...

അവിചാരിതമായി

അവിചാരിതമായി
ആഴ്ചയിലൊരിക്കല്‍
കരണ്ട് പോയില്ലെങ്കില്‍,
പോയില്ലെങ്കില്‍?

അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?



അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?


ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?

ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?

അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?


അവിചാരിതമായി
ചാവുക ഭേദം.

കവി

കഥ വേണം
കുട്ടികള്‍ക്കായാലും
വലിയ‍വര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
കവിയായിപ്പോയീ ഞാന്‍ .

(2008 ഫെബ്രുവരി)

വിള്ളല്‍

പഴയ ചലച്ചിത്രഗാനങ്ങള്‍
ചട്ടംകെട്ടിയതുകൊണ്ട്
മലകള്‍ക്ക് നദികളോട്
എന്തെങ്കിലും തോന്നാന്‍ ന്യായമുണ്ട്.
മൂത്തുനരച്ച ഒരു മലയ്ക്ക്
ഒഴുകിയൊഴുകി മടുത്ത്
കെട്ടിക്കിടക്കുന്ന ഒരു നദിയോട്
എന്തു തോന്നാനാണ്?
പ്രേമം വിഡ്ഢിത്തമെന്ന്
പുതുകാലത്തിന് യോജിക്കുംവിധം
പഠിച്ചുവെച്ചതുകൊണ്ടൊന്നുമല്ല...
ഒരേപോലെ ഒരേകാലത്ത്
താഴ്വരകളെ ചുവപ്പിക്കുന്ന
വാകകള്‍ കണ്ട് എന്തൊരുഭംഗി
എന്നു പറയാന്‍ അറച്ചിട്ടാണ്...
ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

പേടിക്കഥ

അരമണിക്കൂര്‍ ദൈഘ്യമുള്ള ഒരു
ജീവിയാണ്  പവര്‍ക്കട്ടെന്ന് കുട്ടികള്‍
തിരിച്ചറിഞ്ഞു തുടങ്ങി.
കറന്റു പോവുമ്പോഴല്ല അത് വരുന്നത്,
അതു വരുമ്പോഴാണ് കറന്റു പോവുന്നത്.
ബള്‍ബുകള്‍ പൊടുന്നനെ കണ്ണടയ്ക്കും,
ചാനലുകള്‍ ബ്ലും എന്ന് ഇരുട്ടില്‍ മുങ്ങും,
കഴുത്തറുത്തിട്ട കോഴിയുടെ ഉടല്‍ പോലെ
ഫാന്‍ പിടഞ്ഞു പിടഞ്ഞ് നിലയ്ക്കും.
എങ്കിലും മിന്നാമിനുങ്ങുകളെ കണ്ടു തുടങ്ങും.
വിപ്ലവകവിത കത്തിച്ചുപിടിച്ച് ചീവീടുകള്‍ തെളിയും.
അമ്മയുടെ ഭീഷണിയെത്തുടര്‍ന്ന്
കുട്ടികള്‍ കണ്ണടച്ചുകിടക്കും, അറിയാതെ ഉറങ്ങിപ്പോവും.
ആകാശത്തൂന്നൊരു ഇടിയൊച്ചകേട്ട് ഞെട്ടും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജീവി
ഒരുമണിക്കൂര്‍,ഒന്നരമണിക്കൂര്‍,രണ്ട് മണിക്കൂര്‍ എന്നിങ്ങനെ
അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരികയാണെന്ന്
ഒരു പേടിക്കഥ
പിള്ളേരോട് പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,
നാളെയാവട്ടെ.

കൊണ്ടുപോവാത്തവ

ശരിയാണ് മക്കളേ,
താമസം മാറുമ്പോള്‍ നമ്മളീ വീടിനെ
കൊണ്ടു പോവുകയില്ല.
നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍
ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.
അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍
മുറി വിട്ടിറങ്ങില്ല.
സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,
റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെ
ഞാന്‍ നോക്കി നിന്ന നോട്ടം
ആ ജനാലയില്‍ തന്നെയുണ്ട്;
എന്നെ നോക്കിക്കൊണ്ട്.
ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍
ഓരോരോ തൂണുകള്‍ ചാരി
പരസ്പരം നോക്കി
അവിടെത്തന്നെ ഇരിപ്പാണ്.
പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,
അവസാനമായി ഒന്ന് നോക്കിക്കോളൂ.
വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറി
പുറപ്പെടുകയാണ്.
നിങ്ങള്‍ സന്തോഷത്തിലല്ലേ...

തൂക്കം

വഴിയോരക്കടമുന്നില്‍
വളഞ്ഞ് തൂങ്ങിയ വാഴക്കുലേ
എത്ര അണ്ണാക്കുകളിലേക്ക്
വിന്യസിക്കാനുള്ള പഴങ്ങളുമായാണ്
അടക്കിപ്പിടിച്ചുള്ള ഈ തൂക്കം!
ഒന്നൊന്നായ് ഉരിഞ്ഞു തീരുമ്പോള്‍
കുറച്ചുനേരമെങ്കിലും ഒറ്റപ്പഴവുമില്ലാതെ
കെട്ടിത്തൂങ്ങിക്കിടക്കുന്ന ഒരു നേരമുണ്ട്.
അന്നേരം നീ വിചാരിക്കുമോ?
പലവിധ അണ്ണാക്കുകളിലേക്ക്
ഇറങ്ങിപ്പോയ പഴങ്ങള്‍,
അരഞ്ഞരഞ്ഞ് തൊണ്ട വഴി ആമാശയത്തിലേക്ക്  പോയവ,
തിരികെ പഴങ്ങളായി നീണ്ടുരുണ്ട് രൂപപ്പെട്ട്
ഉരിഞ്ഞ തോലിലേക്ക് വീണ്ടും കയറിയിരുന്ന്
ഉരിയാപ്പഴങ്ങളായ് അതാത് പടലകളില്‍
അതാത് കണ്ണികളില്‍
വന്നു നില്‍ക്കേണമേ എന്ന്...
അപ്പോള്‍ നിന്നെപ്പെറ്റ വാഴ ഇങ്ങനെ വിചാരിക്കുമോ?
വെട്ടിപ്പോയ കുല വീണ്ടും വെട്ടാക്കുലയായ് വന്നുകൂടുമെന്ന്...
വെട്ടുകത്തിയാല്‍ കുലയും വാഴയും രണ്ടാക്കിയ
ആ മുറിവ് മാഞ്ഞു മാഞ്ഞ് ഇല്ലാതാകുമെന്ന്...

പേനകള്‍

എന്റെ പോക്കറ്റുകളില്‍
പേനകള്‍ ഇരിക്കുന്നില്ല.
എല്ലാം എന്നെ വിട്ടുപോകുന്നു.
ഇതിപ്പോള്‍ എത്രാമത്തെ
പേനയാണെന്ന് ചോദിക്കരുത്.
ആയിരക്കണക്കിന് പേനകള്‍
ചാടിപ്പോയിട്ടുണ്ട് എന്റെ
പോക്കറ്റുകളില്‍ നിന്ന്.
ഞാനവയെ കവിതയെഴുതി
പീഡിപ്പിച്ചതുകൊണ്ടാണോ
ചാടിപ്പോയതെന്ന് സംശയമില്ലാതില്ല.
ഏതെങ്കിലും പേന സ്വേച്ഛയാലല്ലാതെ
ചാടിപ്പോയിട്ടുണ്ടാവുമോ?
തിരിച്ചുവന്നെടുക്കുമെന്ന് കരുതി
എവിടെയെങ്കിലും കാത്തിരുന്നുവോ?
വീണ്ടുമെപ്പോഴെങ്കിലും കണ്ട്
നിശ്ശബ്ദം നിലവിളിച്ചോ?
ഒരു നിശ്ചയമില്ലയൊന്നിനും..

ചാടിപ്പോവുന്നപേനകള്‍
എവിടേക്കാണ് പോവുന്നത്?
എഴുതിയെഴുതി മടുക്കുമ്പോള്‍
അവ മറ്റേതോ വിരലുകളെ
തിരഞ്ഞു പോവുകയാവുമോ?
പേനകള്‍ എന്തായാലും
സാധാരണ ഉപകരണങ്ങളല്ല.
അവയ്ക്ക് ജീവനുണ്ട്,മടുപ്പുണ്ട്.
അതുകൊണ്ടല്ലോ അവര്‍
ചാടിപ്പോക്കുകാരായത്.
എന്നിട്ടും ഇന്നാള്‍ ഒരു പേന
ചാടിച്ചാടിപോകുന്നതു കണ്ടെന്ന്
ഒരാളും നമ്മളോട് പറഞ്ഞില്ല.
എത്ര രഹസ്യം നിറഞ്ഞ
ഏതു വഴികളിലേക്കാണ്
അവ ചാടിപ്പോകുന്നത്?

ഇപ്പോള്‍ ഇതെല്ലാം
എഴുതിക്കൊണ്ടിരിക്കുന്നു
ഒരു പേന.
എന്നാകും
എവിടേക്കാവും
എപ്പോഴാവും
ഇതിന്റെ ചാടിപ്പോക്ക്?
എവിടെയാവും ആ രഹസ്യം
ഒരാള്‍(?) എഴുതിവെച്ചിരിക്കുക...?

അശ്ലീലം

ബലാത്സംഗത്തിനിരയായ
സ്ത്രീകഥാപാത്രത്തെ
“കൊല്ലുക, കൊല്ലുക”
എന്ന്
എപ്പോഴും ശുപാര്‍ശ ചെയ്തിരുന്ന
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍
പറയുകയാണ്:
എന്റെ ശുപാര്‍ശകള്‍ പരിഗണിക്കപ്പെടിരുന്നു.
എന്നെ അസംതൃപ്തനാക്കാന്‍
ഒരു തിരകഥാകൃത്തിനോ
ചലച്ചിത്രകാരനോ
ധൈര്യമുണ്ടായിരുന്നില്ല.

മാനഭംഗം സംഭവിച്ച സ്ത്രീകള്‍
ജീവിക്കാന്‍ പാടില്ലെന്ന്
എന്നെ പഠിപ്പിച്ചതാരാണെന്ന്
എനിക്കിതേവരെ മനസ്സിലായിട്ടില്ല.
അപമാ‍നിതരോ
മാനംകെട്ടവരോ ആയ
ആണുങ്ങളെ സംബന്ധിച്ച്
എനിക്കിങ്ങനെയൊരു നിലപാട്
ഉണ്ടായതേയില്ല.

ഒരു പക്ഷേ, മാനംകെട്ട ആണായി
ജീവിക്കേണ്ടി വരുമെന്ന് ഞാന്‍
മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ എന്തോ?
എന്തായാലും ജീവിച്ചിരിക്കുന്നു
എന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം.

ആസ്ത്‌മാലത

അവഗണനയുടേയോ
കുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.

ഇലകളെ പിടപ്പിച്ചുകൊണ്ട്
വലിഞ്ഞും കുറുകിയും
അവളുടെ ഉടല്‍ എല്ലാ
ദയാപൂര്‍ണമായ നോട്ടങ്ങളേയും
ആവാഹിക്കും.

അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകള്‍ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്.

ശ്വാസോച്ഛ്വാസത്തിനനുസരിച്ച്
അവളുടെ കാഴ്ച്ചവട്ടത്തിലുള്ളവ
വട്ടത്തിനകത്തേക്ക് മറിഞ്ഞും
പുറത്തേക്ക് മറിഞ്ഞും
അവളോട് കേണുകൊണ്ടിരിക്കും
അവള്‍ തളര്‍ന്നു വീഴും വരെ.

ഉണരുമ്പോള്‍,
അവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...

എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...

കാലവര്‍ഷമേ

ആകാശക്കടലില്‍ നിന്ന്
മേഘങ്ങളുടെ മീന്‍ പിടിക്കുന്ന
കാലവര്‍ഷമേ...
നീ വലയും വലക്കാരേയും ഉപേക്ഷിച്ച്
പോയതെങ്ങ്?
ചെങ്ങറയിലോ
മൂലമ്പിള്ളിയിലോ
ആയിരുന്നോ നിന്റെ താമസം?
ജെ.സി.ബിയുടെ അടിയില്‍ പെട്ട്
നിന്റെ ആരെങ്കിലും ചത്തോ?
സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച്
വെയിലിന്റെ വെള്ളത്തുണി ചുറ്റി
ഇത്ര സന്തോഷിക്കാന്‍ എന്തുണ്ടായി?
നിന്റെ ഭാര്യ മരിച്ചുപോയോ...?

കാലവര്‍ഷമേ,
നീ ഒരു വലതുപക്ഷമൂരാച്ചിയല്ലേ എന്ന്
ഞാന്‍ സംശയിക്കുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ട്
മഴ പെയ്തോ എന്ന്
ആളുകളെക്കൊണ്ട് ചോദിപ്പിക്കാനല്ലേ
നിന്റെയീ തട്ടിപ്പ്?
ഏതെങ്കിലും സഭയിലെ
ഏതെങ്കിലും അച്ചന്റെ
ആളായിരുന്നോ നീ?
സ്വാശ്രയ കോളജ് പ്രശ്നത്തിലെ
സര്‍ക്കാര്‍ നിലപാടാണോ നിന്റെ പ്രശ്നം?
നീ വല്ല കോളജും തുടങ്ങിയിട്ടുണ്ടായിരുന്നോ?
പാഠപുസ്തകം കത്തിച്ച കൂട്ടത്തില്‍
നീ ഉണ്ടായിരുന്നോ?
ആണവക്കരാര്‍ ഒപ്പിടാതെ
കേരളത്തിലേക്ക് വിടുകയില്ലെന്ന്
ആ ബുഷമ്മാവനെങ്ങാനും നിന്നെ
ഗ്വാണ്ടനാമോയില്‍ തടങ്കലിലാക്കിയോ?

എന്നാലും എന്റെ കാലവര്‍ഷമേ,
നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
ഒരു തവണ,ഒരേയൊരു തവണ
പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
കേഴുന്നത് കേള്‍ക്കുന്നില്ലേ?

നിന്നെക്കരുതി  കുടവാങ്ങിയ കുട്ടികളുടെ അച്ഛന്മാര്‍
‘വടി പിടിച്ചല്ലോ’ എന്നായത് കാണുന്നില്ലേ?

മണ്ണിനടിയിലെ വിത്തുകളുടെ വര്‍ത്തമാനം
എനിക്കു കേള്‍ക്കാം:
എവിടെ,എവിടെ
എന്നും കൃത്യമായി വന്നിരുന്നതാണല്ലോ എന്നൊക്കെ...
കാലവര്‍ഷമേ...
കാലവര്‍ഷമേ...

നാലുമണി നേരം

ഉച്ചവെയില്‍ കൊണ്ട് ഉറങ്ങിയിരുന്ന സ്കൂള്‍ വഴി
നാലുമണിയായാല്‍ ഞെട്ടിയുണരും.
ദേശീയഗാനത്തിന്റെ അവസാനവരിയില്‍
തുറന്നുവിടുന്ന കാലുകള്‍ അതിനെ
തരിപ്പിച്ചുകൊണ്ട് ഓടി വരും.
വീഴാതെ നോക്കണം
നിഴല്‍ത്തണല്‍ വീഴ്ത്തണം

വഴിയിറമ്പിലെ മാവുകളും പറങ്കിമാവുകളും
ഏറുകിട്ടുമോ എന്ന് പേടിച്ചു നില്‍ക്കും.
മീന്‍ നോക്കി നില്‍ക്കുന്ന കൊറ്റികള്‍
വരമ്പത്തു നിന്ന് പറന്നു പൊങ്ങും
ഇരട്ടക്കുന്നുകള്‍ക്കിടയില്‍
പൊളിഞ്ഞ തക്കാളിക്കൊട്ടയുടെ മൂടു പോലുള്ള സൂര്യന്‍
ഇങ്ങനെ വരയ്ക്കണം ചിത്രം എന്നു കാണിക്കും

വരാറായി എന്ന് അമ്മമാര്‍ പുറത്തേക്ക് നോക്കിയിരിക്കും
ഒരു ചിരി,ഒരു പിടച്ചില്‍ വീടിന്നകത്തേക്ക്
എപ്പോള്‍ വേണമെങ്കിലും വന്നു കയറും.
അടുക്കളയില്‍ ചായ തിളച്ചുകൊണ്ടിരിക്കും..

എഴുത്തുതടസ്സം

എല്ലാ നിരാശകളും
കെട്ടിപ്പൊതിഞ്ഞു കൊടുത്തതിന്റെ
പിറ്റേ ദിവസം
ജീവിതം ഓടിക്കിതച്ചു വന്നു പറഞ്ഞു:
‘കുറച്ചു നിരാശ വേണം...’

അയ്യോ!അപ്പുറത്തെ അയ്യപ്പേട്ടന്‍
വന്നു ചോദിച്ചപ്പോ കയ്യിലുള്ളതു മുഴുവന്‍
കൊടുത്തുവിട്ടല്ലോ.
കുറച്ചുമുന്‍പ് ചോദിച്ചിരുന്നെങ്കില്‍...
എന്താ അത്യാവശ്യം?

കാവ്യജീവിതം സ്തംഭിക്കും,അത്ര തന്നെ.
കവിയായി ജീവിക്കണമെങ്കില്‍
കുറച്ചു നിരാശകളെങ്കിലും വേണമെന്ന്
തനിക്കറിയാന്‍‌മേലാരുന്നോ?
ഇനിയിപ്പോ അനുഭവിച്ചോ...

അങ്ങനെ
അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്
നിരാശകളില്ലായ്ക ഒരു നിരാശയായി വളര്‍ന്നത്.
നിരാശകളാവാന്‍ തക്ക ഒരു ആശയെങ്കിലുമില്ലെങ്കില്‍
ഒരു കവിയുടെ ജീവിതം കട്ടപ്പൊക തന്നെ.
ഈ നിരാശയുടെ കുന്തം കുത്തിയും
എഴുത്തു തടസ്സത്തെ ചാടിക്കടക്കാമെന്ന്
കണ്ടുപിടിക്കാന്‍ പിന്നെ അധികം
കാത്തിരിക്കേണ്ടി വന്നില്ല.
ഇത്ര നാള്‍ എവിടെയായിരുന്നു,
എന്തായിരുന്നു എന്നു ചോദിച്ചുകൊണ്ട്
മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്
അതിന്റെ പിറ്റേന്നാണ്.
കുന്തത്തെ സാഹിത്യ അക്കാദമി വക മ്യൂസിയത്തില്‍
സൂക്ഷിക്കാന്‍ ഏര്‍പ്പാടാവുകയും ചെയ്തു.

അര്‍ഥഗര്‍ഭമായ...

അര്‍ഥഗര്‍ഭമായ മൌനത്തെ
സിസേറിയന്‍ ചെയ്ത് അര്‍ഥത്തെ
പുറത്തെടുത്തു.
എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ.
ആണോ... ആണോ...?
അമ്മയ്ക്കും കുഞ്ഞിനും സുഖമല്ലേ
എന്നതൊക്കെ പിന്നത്തെ ചോദ്യം.
ആരാ ഇതിന്റെ അച്ഛന്‍ എന്നതും
പില്‍ക്കാലത്ത് ചോദിക്കാവുന്ന ചോദ്യമാണ്.

ഒരു വഴിക്കെറങ്ങ്യാല്‍

ഈ ലക്കം തര്‍ജ്ജനിയില്‍ വന്നത് ഒരുവഴിക്കെറങ്ങ്യാല്‍ ഇവിടെ

ഉണ്ണാമന്‍

പടിപ്പുരയില്ല,
കുളിപ്പുരയില്ല,
വണ്ടിപ്പുരയില്ല,
പശുത്തൊഴുത്തില്ല,
പശുക്കളുമില്ല.

ഇതൊന്നുമില്ലാത്ത വീട് വീടേയല്ല.

തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു.

ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ-
അതാണ് ഉണ്ണാമന്‍ .

പണിക്കരെ വരുത്തി,
സ്ഥാനം നോക്കി,
കുറ്റിയടിച്ചു,
പടം വരപ്പിച്ചു,
പണി തുടങ്ങി.

അപ്പോഴാണ് ഒരു പന്തിയില്ലായ്മ-
പണമില്ല.

പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍.

വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍

ഏവരേയും ക്ഷണിക്കുന്നു...

പ്രിയ ബൂലോഗസുഹൃത്തുക്കളേ,

ജൂണ്‍ 15 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എന്റെ പുസ്തകത്തിന്റെ പ്രകാശനമാണ്.പട്ടാമ്പിയിലെ വെല്‍കം ടൂറിസ്റ്റ് ഹോമില്‍(മേലേ പട്ടാമ്പിയില്‍) വെച്ചാണ് പരിപാടി.തിരുവനന്തപുരത്തെ ഡേല്‍ഗേറ്റ് ബുക്സാണ് പ്രസാധകര്‍.ഇക്കാലമത്രയും ഈ ബ്ലോഗിലെ കവിതകള്‍ വായിച്ച് പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ ബ്ലോഗെഴുത്തുകാരുടേയും വായനക്കാരുടെയും സാന്നിദ്ധ്യം അവിടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

തള്ള

ഭര്‍ത്താവു മരിച്ചതാണ്
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

വേഗം

ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!

കുളം+പ്രാന്തത്തി(കവിതാ സമാഹാരത്തിന്റെ കവര്‍ )

സുഹൃത്തുക്കളേ,
ഏറെ നാളത്തെ ഒരു ആഗ്രഹം നടക്കാന്‍ പോകുന്നു.എന്റെ ആദ്യ കവിതാസമാഹാരം രണ്ടുമാസത്തിനുള്ളില്‍ ഇറങ്ങുമെന്ന് ഹരി(പരാജിതന്‍) പറയുന്നു.ഹരിയാണ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഹരി ചെയ്ത കവര്‍ താഴെ കാണാം.നിങ്ങളുടെ അഭിപ്രായങ്ങള്‍
അറിയാന്‍ ആഗ്രഹമുണ്ട്...



ഹരി(പരാജിതന്‍) അവസാനം ചെയ്ത കവര്‍.
ഇതായിരിക്കും പുസ്തകത്തിന്റെ കവര്‍

ഹരി(പരാജിതന്‍)ആദ്യം ചെയ്ത കവര്‍

പൂച്ചമ്മ

കുറിഞ്ഞിപ്പൂച്ച പ്രസവിച്ചു
മൂന്ന് കുഞ്ഞുങ്ങള്‍
സിസേറിയനായിരുന്നില്ല
സ്കാനിങ്ങുകളോ ടെസ്റ്റുകളോ
ഒന്നും വേണ്ടിവന്നില്ല.
കണ്ടന്‍ പൂച്ച പ്രസവമുറിക്കുപുറത്ത്
ടെന്‍ഷനടിച്ച് സിഗരട്ട് വലിച്ച് നടന്നിരുന്നില്ല.
രക്തം നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നില്ല.

തട്ടിന്‍ പുറത്ത് കരച്ചില്‍ കേട്ട്
അമ്മൂം അപ്പൂം ചെന്നു നോക്കിയപ്പോള്‍
മൂന്ന് പൊന്നോമനകള്‍ പാലുകുടിക്കുന്നു..
കുറിഞ്ഞി ഈ വീട്ടിലെയല്ല.
അത് എവിടെത്തെയുമല്ല,
അതിന് വീടില്ല.
പ്രസവ രക്ഷ നല്‍കാന്‍ ആളില്ല.
കണ്ടന്‍പൂച്ച പരിസരത്തൊന്നുമില്ല.
പ്രസവത്തിന് ഈ വീടിന്റെ തട്ടിന്‍പുറം തന്നെ
എന്തിനു തെരഞ്ഞെടുത്തുവെന്ന്
അതിനോട് ചോദിച്ചു നോക്കി,
മിണ്ടണ്ടേ...
എവിടെയെങ്കിലും ഒന്ന് പ്രസവിക്കണമല്ലോ.
പ്രസാവാനുകൂല്യം എന്ന നിലയ്ക്ക്
രണ്ടു ദിവസം ഇവിടെ കഴിഞ്ഞോട്ടേന്ന് പാത്തു.

മൂന്നുകുട്ടികളും പാലു വലിച്ചുകുടിച്ചതുകൊണ്ട്
അതിന് വിശപ്പു കൂടി
പകലൊക്കെ അത് വിശന്നു കരഞ്ഞു നടന്നു
പാത്തു അതിന് ഒന്നും കൊടുത്തില്ല.
കൊടുത്താല്‍ അതിവിടെത്തന്നെ കൂടുമത്രേ...

മൂത്രവും കാട്ടവും കോരി മടുത്തപ്പോള്‍
പാത്തു ക്രുദ്ധയായി
പ്രസവാനുകൂല്യം നിലച്ചു.
മൂന്നുമക്കളും അമ്മയും ചാക്കോടെ പുറത്ത്!!!

മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..
ഇതെല്ലാം കണ്ട്, രാവിലത്തെ സര്‍ക്കീട്ട് കഴിഞ്ഞ്
കയറിവന്ന കണ്ടന്‍ പൂച്ച എന്നെ നോക്കി ഒരു ചിരി.

ചക്ക

മൂത്തോ പഴുത്തോ എന്ന്
ചൂഴ്ന്ന് നോക്കി ചൂഴ്ന്ന് നോക്കി
ഒരു ചക്ക കേടായിപ്പോയി.
എന്നിട്ടിതാ ചൂഴ്ന്നവനും കൂടി
ആ ചക്കയെ കുറ്റം പറയുന്നു

സമനില

ജയിക്കാനോ തോല്‍ക്കാനോ
പറ്റാത്തവര്‍ക്കുള്ളതാണ് സമനില.

ഒറ്റക്കൊമ്പന്‍

ഇരുളാന
ഇരുളാനയ്ക്ക് വെള്ളികൊണ്ട്
ഒറ്റക്കൊമ്പ്
ആകാശത്താണ് നില്പ്
കാണാത്ത തുമ്പിക്കൈ നീട്ടി നീട്ടി
അതെന്നെ പിടിക്കാന്‍ വരുന്നു...

ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
എന്റെ പുറകീന്ന് പോ
എന്റെ കയ്യില്‍ തേങ്ങയില്ല
കരിമ്പില്ല,പനമ്പട്ടയുമില്ല.
നിന്റെ രോമംകൊണ്ടുള്ള
മോതിരവും ഞാന്‍ ചോദിച്ചില്ല



നീ ചെവിയാട്ടി ചെവിയാട്ടി
ഉണ്ടാക്കുന്ന ഈ കാറ്റ്
കുന്നിന്‍‌പുറത്തെ പിലാവിനെ
ഒറ്റത്തെയ്യമാക്കുന്നല്ലോ



ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
പുഴയിലിറങ്ങല്ലേ
വെള്ളം കലക്കല്ലേ
രാത്രിക്കുളി നന്നല്ല
പനിപിടിക്കും.

രക്തം


എനിക്ക് നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.

പശുവിനെ വിശാഖ് വായിക്കുന്നത്

പശു എന്ന കവിതയ്ക്ക് ഒരു നിരൂപണം വന്നിരിക്കുന്നത് വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നു.ഇവിടെ വായിക്കാം

രൂപകങ്ങള്‍

പിന്നിലെ ചക്രം പോയ കാറ്,
ചാവി കേടായാതുകൊണ്ട് ചാടാത്ത തവള,
അകത്തെ പീ‍പ്പി പോയതുകൊണ്ട്
ഊമയായ തത്ത,
സ്വിച്ച് പോയതുകൊണ്ട്
ചിത്രങ്ങള്‍ മാറാത്ത ചിത്രപ്പെട്ടി,
തുള വീണതുകൊണ്ട്
ഇനിയെന്നും ചുങ്ങിക്കിടക്കേണ്ട
പ്ലാസ്റ്റിക് ബലൂണ്‍,
ഏതോ അപകടത്തില്‍ പെട്ട് തകര്‍ന്ന
ബൈക്കും ബൈക്കു യാത്രികനും,
കിലുങ്ങാത്ത കിലുക്കാം‌പെട്ടി,
ഒരുഭാഗം ഉരുകിപ്പോയ പാവ...

എത്രയെത്ര കളിപ്പാട്ടങ്ങളാണ്
ഈ മൂലയില്‍ ചിതറിക്കിടക്കുന്നത്!
എന്തു പ്രസരിപ്പോടെ
എന്തെന്തു ഒച്ചപ്പാടുകളോടെ
കയറിവന്നവ,
ഏതൊക്കെ ഉത്സവപ്പറമ്പുകളില്‍ നിന്ന്
കൂടെ വന്നവ,
ഏതൊക്കെ നഗരങ്ങളില്‍ നിന്ന്
ബഹുദൂരം സഞ്ചരിച്ചവ...

അച്ഛന്റെയോ അമ്മയുടേയോ
ആരുടെ ജീവിതത്തിന്റെ രൂപകങ്ങളാണ്
മക്കളേ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....?

പശു

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവന്‍
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റര്‍ ഓടിയാല്‍
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയില്‍ ചായ കുടിക്കുന്നവര്‍
മൂക്കത്ത് വിരല്‍ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

ഭയം

നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി
ഇരുട്ടിന്റെ ഒരു സൂര്യന്‍
ചിറി തുടച്ച് എന്നെ നോക്കി
ഞൊടിനേരം കൊണ്ട്
മുള്ളുകള്‍ പൊന്തി ആകാശം മുട്ടി.
കറുത്ത തുണികളിട്ട കുറേ പേര്‍ വന്ന്
എന്നെ ബലമായി വലിച്ചുകൊണ്ടു പോയി
പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു.
കിണറ്റിനടിയില്‍ നിന്നുള്ള എന്റെ കരച്ചിലിനെ
കിണറിന്റെ വാവട്ടത്തില്‍
അനേകം ചിരികള്‍ വെട്ടിവീഴ്ത്തി.

നിങ്ങളെ കേള്‍ക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്...

ഒന്ന് കേള്‍ക്കാന്‍ ശ്രമിക്കൂ
എത്ര തവണയായി ഞാന്‍ പറയുന്നു....
കേള്‍ക്കുന്നതിനു വിരോധമില്ല
ഒരു തടസ്സമേയുള്ളൂ
എന്താണത്
നിങ്ങള്‍ സംസാരിക്കുന്നതു തന്നെ

സ്വാര്‍ഥം

എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

ജുഗുപ്ത്സ

ചോരയൊലിക്കുന്നവരുടെ നഗരം
അതിന്റെ തലയറുത്ത് ഓടയിലേക്കെറിഞ്ഞു.
അതവിടെക്കിടന്ന് ചീഞ്ഞ് പുഴുക്കളുണ്ടായി.
കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും
പുറത്തിറങ്ങി.
മനുഷ്യരോളം വലുതായി.
അവ ഓരോന്നായി കയറിവന്ന്
ഈ റോഡിലൂടെ
വിവിധ ദിശകളിലേക്ക്
വിവിധ കെട്ടിടങ്ങളിലേക്ക്
വിവിധ ഓഫീസുകളിലേക്ക്
അരിച്ചരിച്ചു പോയി.
മഴ പെയ്തുകൊണ്ടിരിക്കുന്നു.
എല്ലാ വിളക്കുകാലുകളും
ഛര്‍ദ്ദിച്ചു നില്‍ക്കുന്നു.
ഒരു തെരുവുകുട്ടി
ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്
നിലവിളിച്ചുകൊണ്ട് ഓടുന്നു....

നിങ്ങളൊക്കെ നിങ്ങളായതുകൊണ്ട്

ഇച്ഛാനുസരണം
ചൊറിയാനും മാന്താനും
വളയ്ക്കാനും തിരിക്കാനും
ആവാത്തതിനെ
കൈകള്‍ എന്നു വിളിക്കരുത്.

മരങ്ങള്‍ക്കില്ല കൈകള്‍.
ഉണ്ടായിരുന്നെങ്കില്‍
എല്ലാ ഇത്തിക്കണ്ണികളും
അവ പറിച്ചിട്ടേനേ.
വെട്ടാന്‍ വരുന്നവനെ
കഴുത്തുമുറുക്കി കൊന്നേനേ.
തേങ്ങയിടാന്‍ കയറുന്ന
കുമാരേട്ടനെ കൂട്ടിപ്പിടിച്ച്
നിലത്തടിച്ചേനേ
ചില്ലയിലിരുന്ന് അപ്പിയിടുന്ന
കിളികളെ തല്ലിപ്പറത്തിയേനേ

സത്യം പറയാലോ
മരങ്ങളേ,
നിങ്ങള്‍ മരങ്ങള്‍ മാത്രമായതുകൊണ്ട്
ഞങ്ങളൊക്കെ ഞങ്ങളായിജീവിച്ചു പോവുന്നു.

അകത്തോ പുറത്തോ

നിങ്ങള്‍
അകത്തേക്കു നോക്കി പുറത്തെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി അകത്തെ വായിച്ചുകൊണ്ടിരിക്കുകയോ
അകത്തേക്കു നോക്കി അകത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി പുറത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
അതോ,അകത്തും പുറത്തുമല്ലാതെ ഒന്നിന്റെ പിന്നാലെ പായുകയോ
അകത്തോ പുറത്തോ എന്നറിയാതെ ഉഴറുകയോ?

ഒരനക്കമുണ്ട്,നിശ്ചയം.
ചിലപ്പോള്‍ അങ്ങനെയാണ്
തെക്കു നിന്നു വരുന്ന വാഹനത്തിന്റെ ഒച്ച
വടക്കു നിന്ന് വാഹനം വരുന്നുവെന്ന് തോന്നിപ്പിക്കും.
കിഴക്കു നിന്നു വരുന്ന ഒരു ഗന്ധത്തെ തിരഞ്ഞ്
നാം പടിഞ്ഞാട്ടു പോവും...

തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള്‍ അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും...

മടക്കിവെക്കാത്തത്

ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന കസേര
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര
പറമ്പിലെ വാഴക്കുണ്ടയെ
തെങ്ങുകളെ
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ
ആവിപൊങ്ങുന്ന നട്ടുച്ചയെ
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.
ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയതിനാല്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
അന്തമില്ലാത്ത ഈ ഇരുപ്പിനേക്കാള്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?

അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ

നിര്‍ദ്ദിഷ്ട മരുഭൂമി പദ്ധതിയുടെ ഭാഗമായതിനാല്‍ ഈ പ്രദേശത്ത് അധിവസിക്കുന്ന എല്ലാ കുട്ടികുടുംബാദികളും പക്ഷിമൃഗാദികളും ഒഴിഞ്ഞു പോകണമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.എന്തിനാണിവിടെ ഒരു മരുഭൂമി എന്നൊന്നും ചോദിക്കല്ലേ...
നമുക്കിപ്പോള്‍ അതു മാത്രമാണില്ലാത്തത്..


ഇവിടെ ഒരു മരുഭൂമി വന്നാല്‍ ഗള്‍ഫിലേക്കൊന്നും ആര്‍ക്കും പോകേണ്ടിവരില്ലെന്നേ...
പിന്നെ, അടുത്തെങ്ങാനുമുണ്ടോ വേറൊരു മരുഭൂമി...?
ടൂറിസം സാധ്യതയും തള്ളിക്കളയാനാവുമോ...
എല്ലാം കൂടി നമ്മുടെ നാട് ഒരുവഴിക്കാവുന്നത് കണ്ടുകൂടാ അല്ലേ...?
പുനരധിവാസം എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടാതെ.
കള്ളിമുള്ളുകളോ ഒട്ടകങ്ങളോ കങ്കാരു എലികളോ ആയി ജീവിക്കണമെങ്കില്‍ ഒരവസരം തരാം.


ഭരണകൂടം ഉറങ്ങാതെകിടന്ന രാത്രിയില്‍ കണ്ട സ്വപ്നമാണിത്.
അതിന് പോലീസുണ്ട്,പട്ടാളമുണ്ട്,നൂറായിരം ഗുമസ്തന്മാരുണ്ട്.
ഈ കണ്ണീരും ഒരു വെടിയുണ്ടയാല്‍ തെറിക്കുന്ന പ്രാണനുമല്ലാതെ
നിങ്ങള്‍ക്കെന്താണുള്ളത്...
അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ...

സുഖം

കൈ വേദനിച്ചപ്പോള്‍ കൈയും
കാലു വേദനിച്ചപ്പോള്‍ കാലും
കണ്ണ് വേദനിച്ചപ്പോള്‍ കണ്ണും
ചെവി വേദനിച്ചപ്പോള്‍ ചെവിയും
തല വേദനിച്ചപ്പോള്‍ തലയും
മുറിച്ചു കളഞ്ഞു.
ഹാ!ഇപ്പോഴാണ് സുഖം എന്താണെന്ന്
അറിയുന്നത്...

വിസില്‍

മടുപ്പിന്റെ അടുപ്പില്‍
കയറി ഇരുന്നു.
ശൂ... ഒന്നാം വിസില്‍
ശൂ...രണ്ടാം വിസില്‍
ശൂ...മൂന്നാം വിസില്‍
വെന്തു തുടങ്ങി...
കരിഞ്ഞു തുടങ്ങി...
അടീ പിടിച്ച മണം
പരന്നു തുടങ്ങി...
ആരെങ്കിലും വന്ന്
ഈ അടുപ്പൊന്ന് കെടുത്തണേ...
വേണ്ടവര്‍ക്കൊക്കെ വിളമ്പണേ...

പഴമേ

പഴമേ
നിന്നെ വിഴുങ്ങുകയാണ് ഞാന്‍ .
പരിഭവിക്കായ്ക,
പഴം വിഴുങ്ങികള്‍ക്കില്ല വേറെ ഗതി.
തൊലിയുരിഞ്ഞപ്പോള്‍ ഹാ
ഒരു നിമിഷം വെച്ചേക്കുവാന്‍ തോന്നുമോ
നിന്നെ,നിന്റെ വിധി...,നിന്റെ വിധി.

രണ്ടോ മൂന്നോ കടിയാല്‍
ഗഡുക്കളായ് നിന്നെയകത്താക്കുകില്‍
കടിച്ചെടുത്ത കഷ്ണത്തിന്‍ ക്രൂരവിധി കാണണം
പുറത്തു കാത്തു നില്ക്കുന്ന കഷ്ണം.

പാതി വായിലും പാതി പുറത്തുമായ്(ജുഗുപ്ത്സാവഹം...)
നീ ഉത്കണ്ഠപ്പെടാതിരിക്കാന്‍
വിഴുങ്ങുകയല്ലാതില്ല വഴി.
ങാ..ങാ...ങാ...അം‌മ്...
അങ്ങനേ...

ദുരൂഹതയോട് ഇഷ്ടമുണ്ടോ ?

ഏകാന്തതയുടെ തോട്ടം
അതില്‍ സ്നേഹം എന്ന ഒറ്റപ്പൂ
ആ തോട്ടം എന്റേതല്ല
ആ സ്നേഹം എനിക്കുള്ളതുമല്ല

കയറിയതു പോലെ
ഞാന്‍ കുന്നിറങ്ങിക്കഴിഞ്ഞു.
പെണ്‍കുട്ടിയുടെ പ്രതിമ അതേ ഇരുപ്പു തന്നെ.
മണങ്ങള്‍ മാത്രം പിടിച്ചെടുത്തോടുന്ന ഓട്ടോറിക്ഷയില്‍
ഒരാള്‍ വലത്തോട്ടും
ഒരാള്‍ ഇടത്തോട്ടും
നോക്കിക്കൊണ്ടിരുന്നു.
ബീഡിയുടെ മണം
ഈര്‍ന്ന മരത്തിന്റെ മണം
ചേറിന്റെ മണം
മീന്‍ വറുക്കുന്ന മണം..
നമ്മുടെ മണം എന്തായിരുന്നു...

ഇവിടെ നിന്നാല്‍ മതി
ബസ് വരും,വീണ്ടും കാണാം.
നീട്ടിയ കയ്യില്‍ ബലമായി പിടിച്ചെങ്കിലും
ആ കൈ അനുജത്തിയുടേതു പോലെ
തളര്‍ന്നതായിരുന്നു.


വീട്ടിലെത്തും മുന്നേ ഫോണിലെത്തി
ഒരു കരച്ചില്‍ ,
എനിക്കറിഞ്ഞു കൂടാ
എന്തു ചെയ്യണമെന്ന്

ഒഴിവ്

ഒരൊഴിവ് വേണം.
മരങ്ങള്‍ വീടുകള്‍
ആളുകള്‍ കിളികള്‍
എല്ലാം ആ ആഹ്വാനം കേട്ടു.
ഈ ഒഴിവിലാണ്
സമാധാനം,സമ്പത്ത്
ഇതൊക്കെ വന്നു നിറയാന്‍ പോവുന്നത്.
എവിടേക്ക് എന്ന ചോദ്യം
എത്ര നിസ്സാരമാണ്?
നരകത്തിലേക്കോ
മരണത്തിലേക്കോ
എവിടേക്കെങ്കിലും
ഒന്ന് ഒഴിഞ്ഞു പോ...
നിങ്ങളുടെ ഒഴിവു കൊണ്ട്
നാടിന്റെ വെളിച്ചം പണിയും.
അല്ലെങ്കില്‍ തന്നെ നിങ്ങളുടെ
ഈ നിറവുകൊണ്ട് എന്ത് പ്രയോജനം?
തിരഞ്ഞ് തിരഞ്ഞ് ഞാന്‍ കണ്ടെത്തി അതിനെ ;
അതാവട്ടെ സ്വയം ഒരു തിരച്ചില്‍ ആയിരുന്നു

ഡ്രാക്കുള

ഇഷ്ടമാണ്.
നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളാക്കി
നിന്റെ മൂക്ക് എന്റെ മൂക്കാക്കി
നിന്റെ കൈകള്‍ എന്റെ കൈകളാക്കി
നിന്റെ കാലുകള്‍ എന്റെ കാലുകളാക്കി
നിന്നെയങ്ങട്ട് കൊല്ലാനും എനിക്കിഷ്ടമാണ്.
നീ സമ്മതിക്കാതെ എവിടെപ്പോവാന്‍!

എങ്കിലും കുഴിച്ചു നോക്കരുത്;
എന്റെ ചുണ്ടുകള്‍ക്കടിയില്‍
കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
എന്റെ കണ്ണുകള്‍ക്കടിയില്‍
ജീര്‍ണിച്ച കണ്ണുകളെ;
എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
ദ്രവിച്ചുകൊണ്ടിരിക്കുന്ന
ശബ്ദാസ്ഥികളെ....

വേറൊന്നുമല്ല,
നല്ലൊരു ശവമടക്ക് നിനക്ക് ലഭിക്കാതെ വരും.
എന്റെ,എന്റെ മാത്രം ശവപ്പറമ്പേ എന്ന്
നിനക്ക് വിളിക്കുവാന്‍ ധൈര്യമുണ്ടാവുമോ...

എന്നിട്ടും

ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...

പൂച്ചകള്‍ക്ക് എല്ലാമറിയാം

പൂച്ചകള്‍ക്ക് എല്ലാമറിയാം
എല്ലാ വീടുകളുടേയും സ്വകാര്യങ്ങള്‍
അവയ്ക്ക് നല്ല നിശ്ചയമാണ്
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലേ
അവ നടക്കൂ

*പാട്യമ്പുറത്ത് ഇരിക്കുന്നത് കണ്ടാലോ
തൊടിയിലിരുന്ന് ചിറിനക്കുന്നത് കണ്ടാലോ
ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നും.


നായ്ക്കളുടെ വിചാരം അവയ്ക്ക് എല്ലാമറിയാം എന്നാണ്.
അടുക്കള,ഊണ്‍ മുറി,കിടപ്പുമുറി ഇതൊന്നും ആയുസ്സില്‍ അവ കാണുകയില്ല.
എങ്കിലും എല്ലാം അറിഞ്ഞ മട്ട്.
തന്നോട് ചോദിച്ചിട്ടേ ചന്ദ്രനുദിക്കൂ
നക്ഷത്രങ്ങള്‍ ഒന്ന് കൂടിയാലും കുറഞ്ഞാലും അതൊക്കെ തന്റെ കണക്കിലുണ്ട്

എന്നൊക്കെ ഏതു നായയുടെ മുഖത്താണ് എഴുതിവെച്ചിട്ടില്ലാത്തത്.

എന്നാലോ ഈ പുറംകാവല്‍ക്കാര്‍ ക്രൌര്യത്തിന്റെ വെറും നാട്യക്കാരാണ്.
ഉള്ള് വെള്ളത്തണ്ടു പോലെ ബലമില്ലാത്തവര്‍.
നിലാവത്ത് മോഹിനിയാട്ടമാടുന്ന കവുങ്ങുകള്‍
കളിയാക്കിയാല്‍ ചുരുട്ടിക്കൂട്ടിക്കളയും
എന്ന് കുരച്ചുകൊണ്ടിരിക്കുന്ന പാവങ്ങള്‍

പൂച്ചകള്‍ക്ക് എല്ലാമറിയാം
ഓരോ വീടിന്റെയും ക്രൌര്യങ്ങളില്‍
അവ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ക്രൂരതയല്ല സ്നേഹമാണ് അവ അഭിനയിക്കുക.
-------------------------------------
*പാട്യമ്പുറം-പാതാമ്പുറം

പക പോക്കല്‍

രാമന്‍ മഹാ അലമ്പാണ്
ചതിയനാണ്,ചെറ്റയാണ്
അവനെപ്പോലൊരു പരമനാറി
ഭൂലോകത്ത് വേറെയില്ല.
അവനാണ് എന്റെ മുഖ്യശത്രു.
അവനോടെനിക്ക് തീര്‍ത്താല്‍ തീരാത്ത
പകയാണ് പരിഹാസമാണ് പുച്ഛമാണ്.
അവനല്ലേ ആ വരുന്നത്
ആ ....മോനല്ലേ ആ വരുന്നത്
കാറിലാണല്ലോ വരവ്
അവന് കാറുണ്ട്,ബാറുണ്ട്
കയ്യില്‍ പൂത്ത കാശുമുണ്ട്
ആളുകളെ ചതിച്ചും കൊന്നും
ഉണ്ടാക്കിയ മുതലല്ലേ
അവന്‍ കാറു നിര്‍ത്തിയല്ലോ
അവന്‍ ഇറങ്ങി നടക്കുകയാണല്ലോ
അവന്റെ ഭാര്യയുമുണ്ടല്ലോ
കാണാനൊക്കെ കൊള്ളാം
ആളുകളൊക്കെ എഴുന്നേറ്റു നിന്ന് തൊഴുന്നല്ലോ
മടക്കിക്കുത്തിയ മുണ്ട് താഴ്ത്തുന്നല്ലോ.
അവന്റെയൊരു വരവ്...
ങേ എന്റെ നേരെയാണല്ലോ വരുന്നത്.
ഫൂ ...എന്തിനാണാവോ എന്റെ നേരെ
രാമാ നീയെന്റെ ശത്രുവാണ്
എടാ ചെറ്റേ ഞാനിവിടെ ഇരുന്നിടത്ത് ഇരിക്കും
മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുകയുമില്ല
നീ എന്തു ചെയ്യും.
അവന്റെ കയ്യില്‍ സ്വര്‍ണച്ചെയിനാണല്ലോ
അവന്‍ എന്നോട് ചിരിക്കുന്നല്ലോ
അവന് സ്വര്‍ണപ്പല്ലുമുണ്ടല്ലോ ദൈവമേ
അവന്റെ ഭാര്യയും എന്നോട് ചിരിക്കുന്നല്ലോ
അയ്യോ എങ്ങനെ ചിരിക്കും
എങ്ങനെ ചിരിക്കാതിരിക്കും
അയ്യോ ഞാന്‍ ചിരിച്ചു പോയല്ലോ ദൈവമേ
രാമാ നീയെന്റെ ശത്രുവാണ്
അടുത്തേക്ക് വരരുത്..
നാം തമ്മില്‍ ഒരു ബന്ധവുമില്ല
എനിക്ക് നിന്നെ ഇഷ്ടമില്ല
നീയെന്റെ ശത്രു
രാമാ എനിക്ക് കൈനീട്ടല്ലേ
ഞാന്‍ കൈ തരില്ല...തരില്ല
ങേ ഞാന്‍ കൈ തന്നോ
എന്റെ ദൈവമേ
ഞാന്‍ ഇരുന്നിടത്തു നിന്ന് എണീറ്റോ
മുണ്ടിന്റെ കുത്ത് എപ്പോഴാ അഴിച്ചത്
രാമാ എന്നെ കെട്ടിപ്പിടിക്കല്ലേ
അയ്യോ രാമാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍
ഞാനെങ്ങനെ നിന്റെ ശത്രുവായി തുടരും.
രാമാ എന്നെ വിടണേ...വിടണേ...
രാമാ...രാമാ
നീ എന്തൊരു നല്ല മനുഷ്യനാണ്
നിന്റെ ഭാര്യ എന്തൊരു സുന്ദരിയാണ്
നിന്റത്ര പണം ഇവിടെ ആര്‍ക്കാ ഉള്ളത്
നിന്റത്ര അധികാരോം സ്വാധീനോം
ഇന്നിപ്പോ ഇവിടെ ആര്‍ക്കാ ഉള്ളത്
ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ നിന്നോട് അസൂയയാണ്
എനിക്ക് നിന്നോട് ഒരു ശത്രുതയുമില്ല
ഒരു ശത്രുതയും...

വിഷയം

ഒരു കവിതയെഴുതണം.
എന്താണിപ്പോ എഴുതുക
അരിക്കൊക്കെ ഇപ്പോ എന്താ വില
കിലോയ്ക്ക് 13 മുതല്‍ 18വരെ കൊടുക്കണം.
പാടം നികത്തിയവരെ
പാഠം പഠിപ്പിക്കാനാണെന്ന്
ഒരു സഖാവ് സ്വകാര്യമായി എന്നോട് പറഞ്ഞിരുന്നു
രണ്ടു മൂന്നു ദിവസം പണി മുടങ്ങിയാല്‍
കൂലിപ്പണിക്കാര്‍ എന്തു ചെയ്യും.
പട്ടിണി മരണമൊന്നും കേള്‍ക്കുന്നില്ല.
ഓ..അതൊക്കെ പഴഞ്ചന്‍ വിഷയമല്ലേ.

വി.എസ്.അച്യുതാനന്ദന് നല്ല ഇമേജുള്ള കാലത്ത്
വി.എസ്സേ വാഴ്ക വാ‍ഴ്ക എന്ന്
കവിതയെഴുതാന്‍ കോപ്പുകൂട്ടിയതാണ്
അന്നത് നടന്നില്ല.
ഇന്ന് കാലഹരണപ്പെട്ട വി.എസ് നടക്കില്ലെന്നു മാത്രമല്ല
മുട്ടിലിഴയുക കൂടി ചെയ്യുന്നില്ല.



ഒരു ജയനെ കിട്ടിയിരുന്നെങ്കില്‍............
ഒരു കവിത എഴുതാമായിരുന്നു..... എന്ന് പറഞ്ഞത്
മോഹനകൃഷ്ണന്‍ കാലടി കേട്ടു.
ഇനിയിപ്പോ രജനീകാന്തുണ്ട് ബാക്കി.
തലൈവരേ വിടില്ല ഞാന്‍.
(പ്രേം നസീറിനെക്കുറിച്ചെഴുതിയ
ഹരികുമാറിന്റെ സ്ഥിതിയാവുമോ എന്തോ...)



നമ്മുടെ റോഡുകളുടെ സ്ഥിതി നോക്കൂ
ഒരു വര്‍ഷമായി ഇതേപോലെ
കുണ്ടും കുഴിയുമായി കിടക്കുന്നു.
അവ കുണ്ടും കുഴിയുമായി മാത്രമേ വളരുന്നുള്ളൂ
റോഡുകളായി വളരുന്നില്ല.
അതിനെക്കുറിച്ച് തന്നെ എഴുതാം.
എന്തൊരു സാമൂഹ്യ പ്രതിബദ്ധത എന്ന്
നാലാള് നോട്ടുമാലയിട്ടാലോ...

അടുത്തു വരുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി
നാളെ ആ റോഡങ്ങട്ട് ടാര്‍ ചെയ്താലോ
നമ്മുടെ കവിതേം അതിലിട്ട് മൂടില്ലേ...
ഛേ!കാലാതിവര്‍ത്തിയല്ലാത്ത കവിതയോ മോശം.
(പാടില്ല പാടില്ല പാടെ നമ്മള്‍...
ഇന്നേ വരെ പാടിയിട്ടില്ല,
ഇനി പാടുകയുമില്ല)



പിന്നെ ഞാനെന്ത് തേങ്ങാക്കുലയെക്കുറിച്ച് എഴുതും?
അതു കൊള്ളാം,നല്ല വിഷയമാണ്,തേങ്ങാക്കുല.
കുലകുലയായിക്കിടക്കുന്ന തേങ്ങകളേ
നിങ്ങള്‍ നാളെ ചമ്മന്തിയോ വെളിച്ചെണ്ണയോ...
ഛെ! ഇതൊക്കെ എന്തോന്ന് കവിത.
അല്ലെങ്കില്‍ വേണ്ട,
വായനക്കാരാ,ഇതില്‍ കൂടുതല്‍
വലിച്ചു നീട്ടി നിങ്ങളുടെ വിലപ്പെട്ട സമയം
അപഹരിക്കുന്നത് അനീതി തന്നെ.
വിഷയദാരിദ്ര്യം എന്ന വിഷയത്തേക്കാള്‍
നല്ല വിഷയം വേറെയില്ലെന്ന്
മനസ്സിലായില്ലേ വിഷയലമ്പടരേ...

ഫൂ...

മരണത്തിന് ജീവിതത്തെ തിന്നണം
ജീവിതത്തിന് മരണത്തെയും.
മരണം വായ രണ്ടു മടങ്ങു പൊളിച്ച്
ജീവിതത്തിന്റെ നേരെ കുതിച്ചു.
ജീവിതവും വായ രണ്ടു മടങ്ങു പൊളിച്ചു.
മരണം അപ്പോള്‍ വായ നാലുമടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ എട്ടുമടങ്ങാക്കി.
മരണം അപ്പോള്‍ വായ 16 മടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ 32 മടങ്ങാക്കി.
മരണം വായ 64 മടങ്ങ് പൊളിച്ച നേരത്ത്
ഒരൊണക്കത്തേങ്ങ തലയില്‍ വീണു.
പെട്ടെന്നുള്ള വേദനയില്‍ മരണം
വായടച്ച് തല തടവി നിന്നു.
ഇതു തന്നെ തക്കമെന്നു കണ്ട്
ജീവിതം തന്റെ വലിയ വായകൊണ്ട്
മരണത്തെ വിഴുങ്ങി.
പിന്നെ ഒറ്റനടപ്പായിരുന്നു ജീവിതം.

ഒന്നു രണ്ടു തവണ വായവഴി പുറത്തു ചാടാന്‍
ഒരു വിഫല ശ്രമം നടത്തി നോക്കി മരണം.
അപ്പോഴൊക്കെ വായ തൊണ്ണൂറ് ഡിഗ്രിയില്‍ പിടിച്ച്
കൈകൊണ്ട് അണ്ണാക്കിലേക്ക് ഒരു തള്ളു വെച്ചു കൊടുത്തു ജീവിതം.
ഒരിറക്ക് വെള്ളവും കുടിച്ചു.
മരണമുണ്ടോ ദഹിക്കുന്നു.
അങ്ങനെ ദഹിക്കാതെകിടക്കുന്ന മരണമാണ്
ഈ ജീവിതത്തിന്റെ പ്രശ്നമെന്ന്
ഞാനതിനോട് പറയാനൊന്ന് ശ്രമിച്ചു നോക്കി.
‘ഫൂ...’
അതെന്നെ ഒരാട്ടാട്ടി

മുല്ലവള്ളിയും തേന്‍‌മാവും

കൂരച്ച് നില്‍ക്കുന്ന മുല്ലവള്ളിയോട്
തേന്‍‌മാവ് പറഞ്ഞു വളര്,വളര്.
വളരുവാന്‍ താഴ്ത്തിക്കൊടുത്ത ചില്ലയില്‍
പൊടുന്നനെ ചാടിപ്പിടിച്ച് പടര്‍ന്നു,മുല്ല.
ഒരു മാവില പോലും പുറത്ത് വരുത്താതെ
അതിനെ മുഴുവാനായും പൊതിഞ്ഞു.
തേന്‍‌മാവിനെ ഇനി ആരും കാണുകയില്ല.
മുല്ലവള്ളി ആകാശത്തോട് പറഞ്ഞു:
ഞാന്‍ മാത്രമാണ് സത്യം.
ഞാന്‍ എന്റെ കാലുകളില്‍ നില്‍ക്കുന്നു.

ആറിയ ചോറേ

ആറിയ ചോറേ
നിന്നെ ഞാന്‍ മുഴുവനായും തിന്നും
എന്നാലും എനിക്ക് നിന്നോട് ഒരു കൂറുമുണ്ടാവില്ലെന്ന്
ഇതിനാല്‍ മുന്‍കൂറായി പ്രഖ്യാപിച്ചുകൊള്ളുന്നു.

ചതി

ഞാനിന്ന് വീണ്ടും കണ്ടു.
മുന്‍പ് കണ്ടതിനേക്കാള്‍ വെളുത്തിട്ടുണ്ട്
കൊഴുത്തിട്ടുണ്ട്.
പ്രായവും കുറഞ്ഞിട്ടുണ്ട്.
അതിന്റെ മുഖം നിഷ്കളങ്കത എന്ന വാക്കിനു
പകരം സൃഷ്ടിച്ചതാണെന്ന് തോന്നും.
അതിനോടൊപ്പം എത്രയോ ഉച്ചയൂണുകള്‍
കഴിച്ചിട്ടുണ്ട്
അതിനോടൊപ്പം എത്രയോ വഴികള്‍
നടന്നിട്ടുണ്ട്.
എല്ലാ സങ്കടങ്ങളും അതിന്റെ മുന്നില്‍
അഴിച്ചിട്ടിട്ടുണ്ട്.
ഇന്നാണ് അത് അതിന്റെ പേരു പറഞ്ഞു തന്നത്.
ഞാന്‍ നിന്നെ തകര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞ്
അത് ലോകത്തെ കീഴടക്കാന്‍
പാഞ്ഞു പോയി...


മുന്‍പും കണ്ടിട്ടുണ്ട് ഞാനതിനെ.
ഒടുവില്‍ മാത്രം പേരു പറയുന്ന
അത് ഏതൊക്കെ രൂപത്തില്‍ വരില്ല എന്ന്
എനിക്കിപ്പോള്‍ ഒരു നിശ്ചയവുമില്ല.

അസാധാരണ ജീവിതങ്ങള്‍

ഇടയ്ക്കിടെ ആരെങ്കിലും
സന്തോഷത്തിന്റെ കരയിലോ
സങ്കടത്തിന്റെ കരയിലോ
പിടിച്ചിടും.
അവിടെക്കിടന്ന് പിടയ്ക്കും.
രണ്ടുമല്ലാത്ത ജലം എന്ന
സാധാരണജീവിതം മതി
എന്ന് എപ്പോഴും കരുതും.
എങ്കിലും ഇടയ്ക്കിടെ പിടികൊടുക്കും
ഈ കരകള്‍ക്ക്,അവയുടെ വലകള്‍ക്ക്
അവയുടെ ചൂണ്ടകള്‍ക്ക്,
ആഞ്ഞുവെട്ടുന്ന കത്തികള്‍ക്ക്.

ജലത്തിലെ ജീവനേക്കാള്‍ വിലയുണ്ട്
കൂട്ടിയിട്ടിരിക്കുന്ന നമ്മുടെ ശവങ്ങള്‍ക്ക്,
നമ്മുടെ ശവഗന്ധം കൊണ്ട്
അലങ്കരിച്ചിരിക്കുന്ന ഈ തെരുവുകള്‍ക്ക്.
തമ്മില്‍ പൊരുതിയിരുന്നവര്‍ പോലും
അനക്കമില്ലാതെ അട്ടിക്ക് കിടക്കുന്ന
ഈ പെട്ടികള്‍ എന്തൊരു സമാധാനത്തിന്റേതാണ്.
ഐസുകട്ടകള്‍ക്കിടയില്‍
കിടക്കുന്ന നമുക്ക് ആശ്വാസത്തിന് വകയുണ്ട്,
ചത്താലെന്താ,
നാം ചീയുന്നില്ലല്ലോ.

സമുദ്രജീവികളായ നമ്മളറിയുമോ
നമ്മുടെ കൂട്ടമരണങ്ങളുടെ ആഘോഷത്തിന്
സ്ഥാപിക്കപ്പെട്ടിരിക്കുന്ന തെരുവുകളെ...
മരിക്കുക തന്നെ വേണം
ചിലതൊക്കെ മനസ്സിലാവാന്‍ .
ശവങ്ങള്‍ മാത്രമാണ് മണ്ണിന്റെ;
അതുകൊണ്ടാണല്ലോ അത് അവയെ തിരിച്ചുവാങ്ങുന്നത്.

ചിറകുകളുള്ള ബസ്

വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.

ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.

കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

വരത്തന്‍

ആരാ?
എന്താ?
എവിടെയാ?
എവിടെയാ ജോലി?
എന്തു കിട്ടും?
ഭാര്യ?
ഭാര്യയുടെ പേര്?
ഹതുശരി,ചാടിച്ച് കൊണ്ടന്ന കേസാല്ലേ...
അവരൊക്കെ വരുമോ?
അങ്ങോട്ടു പോകാറുണ്ടോ?
കുട്ടികള്‍?
എന്തൊക്കെയാ പേര്?
ഉം.

മതിയായോ...
മതിയായി.

ആരാധകന്‍

കല്ലേ,കണ്ണില്ലാത്തതുകൊണ്ട്
കാണാതെയും
ചെവിയില്ലാത്തതുകൊണ്ട്
കേള്‍ക്കാതെയും
വിശപ്പില്ലാത്തതുകൊണ്ട്
തിന്നാതെയും
ജീവനില്ലാത്തതുകൊണ്ട്
മരിക്കാതെയും
കഴിഞ്ഞുകൂടുന്ന നീ തന്നെയാണ്
ദൈവം.

നിന്നെ ആരാധിച്ചാരാധിച്ച്
ഞാനും നീയും തമ്മിലുള്ള
വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നതാണ്
ഒരാശ്വാസം.

ഭംഗിയുള്ള നുണകള്‍

വെള്ളത്തില്‍
വെളിച്ചത്തിന്റെ സിരകള്‍
കീറിക്കീറി
ഒരില
താഴേക്ക് പോകുന്നു.

പരലുകള്‍
അതിനു നേരെ കുതിക്കുന്നു.

അടിത്തട്ടില്‍ സാവകാശം
ചെന്നു വീണ അത്
ഇത്ര നാള്‍ ആകാശത്തെ താങ്ങിയപോലെ
കുളമേ, നിന്നെയും താങ്ങാമെന്ന്
ഒരു നുണ പറയുന്നു.

എന്തിന്റെ കേടാണ് എനിക്ക്

ഈ ബ്ലോഗ് ഒരു മലയാണെങ്കില്‍
ഞാനതിന്റെ തുഞ്ച്ത്തുകയറി നിന്ന് വിളിച്ചു പറയുകയാണ്
അല്ലയോ ഭിന്നാഭിരുചിക്കാ‍രായ ബ്ലോഗന്മാരേ ബ്ലോഗിണികളേ
എനിക്ക് വട്ടാണ്.
രണ്ടു മിനുട്ടു മുന്‍പ്
എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്
ഒരു പിടിയുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഒരു സംശയത്തിനും ഇടയില്ല,വട്ടു തന്നെ.
എന്തിന്റെ കേടാണ് എനിക്ക് എന്നാണ് എന്റെ സ്റ്റാറ്റസ് മെസ്സേജ്.
സത്യത്തില്‍ ഏതെങ്കിലും മലയുടെ തുഞ്ചത്തുകയറി നിന്ന്
ഞാന്‍ പറയാന്‍ ആഗ്രഹിച്ചിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളേ ഉള്ളൂ.
ഒന്ന്: ഞാന്‍ ഈ ലോകത്ത് ഒറ്റയ്ക്കാണ്.
രണ്ട്:എന്നെ ആരെങ്കിലും സ്നേഹിച്ചില്ലെങ്കില്‍
കടുത്ത സങ്കടത്താല്‍ ഞാന്‍ മരിച്ചുപോകും.
ഒറ്റപ്പെടല്‍/ഏകാന്തത/ശൂന്യത/മരണാഭിമുഖ്യം
ഇതൊക്കെ എഴുത്തുകാരുടെ തട്ടിപ്പാണെന്ന്
ഇന്നാളും കൂടി ഹരി ഫോണില്‍ പറഞ്ഞത്
ഞാനും സമ്മതിച്ചതാണ്.
എന്നിട്ടിതാ നുണയാക്കാന്‍ നിവൃത്തിയില്ലാത്ത ഈ സത്യത്തെ
എവിടെ എങ്ങനെ കുഴിച്ചിടുമെന്നറിയാതെ,
ഭാര്യയെ കൊന്ന ഭര്‍ത്താവിനെപ്പോലെ
ജഡം കുറേശ്ശെ കുറേശ്ശെ തിന്നു തീര്‍ക്കാമോ എന്ന്
ആലോചിക്കേണ്ടി വരുന്നു.
ആരും സ്നേഹിക്കാനില്ലാതെ വരിക എന്നത്
എത്ര ലജ്ജാവഹമായ ഒരു സംഗതിയാണ്.
അതിങ്ങനെ വിളിച്ചുപറയുക എന്നത്
എത്ര വലിയ ദുരന്തമാണ്.
എക്കാലക്സ് കഴിച്ചിട്ടും
മരിക്കാതെ പോയവന്റെ ബാക്കി ജീവിതം
വിഷംകുടിച്ചവന്‍ എന്ന വിലാസത്തില്‍
അറിയപ്പെടുന്നതുപോലെ
എത്ര നിന്ദ്യമായിത്തീരും
ഈ വിളിച്ചു പറച്ചിലിനു ശേഷം.

എങ്കിലും ഒരൊറ്റ ഇമേജ് ബാക്കിവെക്കുക.
മാനം മുട്ടി നില്‍ക്കുന്ന മലമുകളില്‍ നിന്ന്
നിലവിളിക്കുന്നവന്റെ
ഒരൊറ്റ ഇമേജ്.
കാതടപ്പിക്കുന്ന...

അലര്‍ച്ച

മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?

ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..

അടക്കകളേ...

ആര്‍ക്കോ ചവച്ചു ചവച്ചു തുപ്പുവാന്‍
പഴുത്തു പാകമായ് നില്‍ക്കുമടക്കകളേ
തളപ്പിട്ടു കയറിവരുന്നുണ്ടൊരുത്തന്‍
ഈ കവുങ്ങിന്നുയരവുമരക്ഷിതം.

അറിഞ്ഞതില്‍ നിന്ന്

അറിഞ്ഞതില്‍ നിന്ന്
നമുക്ക് രക്ഷയില്ല.

മീന്‍ തീറ്റ നിറുത്തിയവനെ
മീന്‍‌കൂട്ടാന്റെ ചൂര്,
സിഗരറ്റു വലി നിറുത്തിയവനെ
പുകയൂതുന്ന ചുണ്ടുകള്‍,
കുടി നിറുത്തിയവനെ
ഒരു കൂടലാല്‍ സ്വതന്ത്രമാവുന്ന
വേദനകള്‍...
മാടി മാടി വിളിക്കും.

ഒരു തെറ്റ്,ഒരു കുറ്റം
ഒന്നും ഒരിക്കല്‍ മാത്രം ചെയ്ത്
അവസാനിപ്പിക്കാനാവില്ല.
വിളിച്ചുകൊണ്ടേയിരിക്കും
വരിക വരികെന്ന്
വിളിപ്പുറത്തുള്ള നമ്മളെ.

ശത്രു

വെറുമൊരു മലഞ്ചരക്കായ നിന്നെ
ചരക്കേ എന്നു വിളിക്കുന്നതെങ്ങനെ?
കൂറഗുളികയുടേയോ കുന്തിരിക്കത്തിന്റേയോ
മണമുള്ള നിന്റെ ചട്ടയും മുണ്ടും എനിക്കിഷ്ടമല്ല.
ഭക്തിയല്ല,ദഹനക്കേടാണ് നിന്നെക്കൊണ്ട്
വേദപുസ്തകം ദിവസവും വായിപ്പിക്കുന്നതെന്ന്
ഗബ്രിയേലച്ചന്‍ സത്യമായും എന്നോട് പറഞ്ഞിട്ടില്ല.
മാതാവിന്റെ തിരുമുന്‍പില്‍ ഉരുകിക്കിടക്കുന്ന
മെഴുതിരികളെ ഓര്‍ത്തെങ്കിലും
നീ ആ അസഹിഷ്ണുതയുടെ പാനപാത്രം
നിന്നില്‍ നിന്ന് അകറ്റേണമേ...
ഞാന്‍ പോവുന്ന വഴികളിലൊക്കെ
കൊടിത്തൂവയായി മുളയ്ക്കാമെന്ന്
നിനക്ക് നേര്‍ച്ചയുണ്ടെന്ന് എനിക്കറിയാം.
ഓര്‍മ വെച്ച നാ‍ള്‍ മുതല്‍
ഞാന്‍ നിന്റെ ശത്രുവായതെങ്ങനെയാണ്?
വേദപാഠക്ലാസില്‍ വെച്ച് കാന്താരീ എന്ന്
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍
എന്റെ മുഖത്ത് ശത്രു എന്ന്
എഴുതിവെച്ചിട്ടുണ്ടായിരുന്നോ?

അതിഥി

കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.

ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.

അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?