gfc

കവിമനസ്സ്

കവിമനസ്സ്:
ഇതു പീഡിതന്റെ പിയാനോയില്‍ വിരിയുന്ന് പൂവ്
വെള്ളാമ്പലലര്,നറുവെണ്ണിലാവ്,
ചെഞ്ചുണ്ടിലെ മുറിവിലൂറിയ ചോരത്തുള്ളി,
വെള്ളിക്കിണ്ണത്തിനൊത്തനടുക്ക്
ഒറ്റയ്ക്കിരിക്കുന്ന മധുമുറ്റി മിന്നും ചെറിപ്പഴം,
മുന്തിരിക്കണ്ണില്‍ പഞ്ചസാരപ്പരലുതിരുന്ന നിമിഷം.

കവിമനസ്സ്
കരളിലൊരു ഞാണൊലിയില്‍;ചില്ലകളില്‍
വെള്ളപ്പൂക്കള്‍ നിറച്ചേറ്റുവാങ്ങുന്നൊരൊറ്റയാം മരം,
മഞ്ഞുതിരുമേതോ താഴ്വരയിലൂടെ
ഓര്‍മകളില്‍ മുഴുകിയോരേകാന്ത യാനം,
നീലത്തടാകപ്പൊക്കിളില്‍ ചാമ്പപ്പഴങ്ങളായ്
ഞെട്ടറ്റുവീഴുന്ന പള്ളിമണിയൊച്ചകള്‍.

കവിമനസ്സ്:
ആരോ ദ്യോവിന്റെ നീലത്താളുകള്‍ക്കിടയില്‍
ഒളിപ്പിച്ച മഴവില്‍ മയില്‍പ്പീലികള്‍,
നോവിന്റെ കൊടുമുടികള്‍ തടയുമ്പോള്‍
പെയ്യുന്ന മുകിലിന്റെ മുലകള്‍,
മഴപ്പാല്‍നൂലിലദൃശ്യരായ് പൊഴിയുന്ന
ഹാര്‍മോണിയം വായനക്കാര്‍ കിടാങ്ങള്‍.

കവിമനസ്സ്:
കാറ്റുപിടിച്ച കുലച്ച കരിമ്പുതോട്ടങ്ങള്‍,
കാമുകനെയൊളിപ്പിച്ചുവെക്കുന്ന രാവിന്റെ
നക്ഷത്രവനമുല്ല ചൂടിയ മുടിക്കെട്ടുകള്‍,
കണ്ണീരുകെട്ടിക്കിടക്കുന്ന തീര്‍ഥക്കുളങ്ങള്‍,
ശിരസ്സിലൊരുതീനാളമേറ്റിയുരുകുന്ന മെഴുതിരികള്‍,
വിജനതയില്‍ ;ശാന്തതയില്‍ ;വിരിയുന്ന പ്രാര്‍ഥനകള്‍,
കാരുണ്യഗന്ധികള്‍.

കവിമനസ്സ്:
തിരയുണരുമോര്‍മയുടെ കടലില്‍ ആടിയുലയുമ്പൊഴും
കാണാത്ത തീരത്ത് കണ്ണുപായിക്കുന്ന പായ്ക്കപ്പല്‍,
തിരകള്‍ നെഞ്ചത്ത് കുത്തിമറിയുന്നനേരത്ത്
നെഞ്ചില്‍ പാല്വന്നുവീര്‍ക്കുന്ന തീരം,
വിങ്ങുന്ന നെഞ്ചുമായാരെയോ തിരയുന്ന,
വേദനയില്‍ തലതല്ലിച്ചിതറുന്ന വിരഹിയാമൊരുതിര,

കവിമനസ്സ്:
കണ്ണീരുതോരാത്ത ജൂണിന്‍ ചുവട്ടില്‍
നനഞ്ഞുകുതിര്‍ന്നുപാടുന്ന കിളിമനസ്സ്,
ഹൃദയത്തിലാരോ തീകൊണ്ടുകുത്തിയോരാറാത്തനോവുമായ്
കൂട്ടരും കൂടുമില്ലാതൂരുചുറ്റുന്നൊരൊറ്റക്കിളി,
ഒരു രാത്രി കൊണ്ടൊരുഭൂമി മുഴുവനും
പാട്ടിന്റെ മഞ്ഞിനാല്‍ മൂടുന്ന കിളിമനസ്സ്.

കവിമനസ്സ്:
പണ്ടേ മെനഞ്ഞിട്ട തേനറകളി,വിടെ പഞ്ചേന്ദ്രിയങ്ങള്‍
തേനും പരാഗവും കൊണ്ടുവന്നെത്തിക്കുമഞ്ചുതേനീച്ചകള്‍
വര്‍ണച്ചേമ്പിലയില്‍ ,ഭൂമിയുടെ കുങ്കുമം ചാലിച്ചു
വിടര്‍ത്തിയോരുള്ളംകയ്യില്‍ ചലിക്കുന്ന നീര്‍പ്പളുങ്ക്.
പാറക്കെട്ടുകളില്‍, കാന്തന്റെമെയ്യില്‍
പൊട്ടിച്ചിരിച്ചുമ്മവെച്ചുകോരിത്തരിപ്പിച്ചുചിതറുന്ന ജലനിപാതം.

കവിമനസ്സ്:
കൊറ്റികള്‍ കുതിക്കുന്ന വാനിന്റെ നെഞ്ചുകീറുന്നു;
ഒരു മഴവില്ലുമാത്രം പറിച്ചെടുക്കുന്നു.
സന്ധ്യയുടെ മധുരം പുരണ്ട ചുണ്ടുകള്‍ക്കിടയില്‍ വിരലിറക്കുന്നു;
ഒരു പനിനീരുമാത്രമിറുത്തെടുക്കുന്നു.
ഭൂമിയുടെ അടിവയറ്റത്ത് കാതമര്‍ത്തുന്നു;
ഒരു മിടിപ്പിന്റെ വളപ്പൊട്ടുമാത്രം ഹൃദയമാം ചിമിഴില്‍ നേടുന്നു.

കവിമനസ്സ്:
കല്ലിന്റെയുള്ളിലും കനിവിന്റെ കണ്ണീരുതിരയുന്നു,
ഇവിടെ കടലിരമ്പുന്നു ,കൊടുങ്കാറ്റ് കാത്തിരിക്കുന്നു.
ജലച്ചില്ലകളില്‍ മിന്നലുകള്‍ പൂക്കുന്നു,
ജനല്‍ച്ചില്ലുകളില്‍ മഴപ്പെണ്ണുമ്മവെച്ചുമ്മവെച്ചിറങ്ങുന്നു,
ജനലിനിക്കരെ മറ്റൊരു ജലശാഖിയായി പൂത്തുനില്‍ക്കുന്നു.
ജീവനിലി,ടിമുഴക്കത്തിന്റെ പൈതലുകള്‍ വീണുപിടയുന്ന പര്‍വതത്തില്‍
തനിച്ചുകേറുന്നൂ...

കവിമനസ്സ്...
ഈ മരുപ്പച്ച നിങ്ങള്‍ സൂക്ഷിക്കുമോ?
ഈ മഴ ക്കാലം നിങ്ങളുടെ കാതില്‍ തോരാതെ നില്‍ക്കുമോ?
ഈ മാമ്പഴത്തിന്റെ മധുരംചുണ്ടത്തുറയ്ക്കുമോ?
ഈ രത്നഖനികളില്‍ നിങ്ങളുടെ മിഴികള്‍ വെട്ടിത്തിളങ്ങുമോ?
നിങ്ങളീ നിനവിന്റെ നനവും സുഗന്ധവും തേനും വയമ്പുമായ്
തലമുറകള്‍ തോറും ഹൃദയത്തിനുള്ളില്‍ ചാലിച്ചുചേര്‍ക്കുമോ?

കവിമനസ്സ്...
നിങ്ങളുടെ ഹൃദയത്തിലൊരു കൂടു കൂട്ടും
നിങ്ങളുടെ ഹൃദയത്തിലമ്പേറ്റുപിടയും
നിങ്ങളുടെ ഹൃദയത്തിലീ ജീവന്റെ ഹരിതം പിഴിഞ്ഞൊഴിക്കും
നിങ്ങളുടെ സ്വപ്നസാനുക്കളില്‍ ,എന്നെങ്കിലും
വീണ്ടുമൊരു വെണ്‍കൊറ്റക്കുടയുമായ് വന്നിറങ്ങും
അന്നീ മനസ്സില്‍ നിങ്ങളൊരു നീലക്കാശാവായി പൂത്തുനില്‍ക്കാന്‍
കൊതിക്കും...

3 അഭിപ്രായങ്ങൾ:

  1. കവി മനസ്സിനില്ലാത്തൊതൊന്നുമീലോകത്തില്ലെ മാഷെ?

    ഒരു ഒര്‍മ്മകുറിപ്പെഴുത്ത്കാരന്‍റെ മനസ്സിലെന്തൊക്കെയുണ്ടാകും?

    മാഷെ ഒരു പുതിയ കവി നല്ല കവി വന്നിരിക്കുന്നു ബൂലോകത്ത് , ഒന്ന് നോക്കൂ

    മറുപടിഇല്ലാതാക്കൂ
  2. കവി മനസ്സ്

    ഓരിയിടുന്നൊരിരുട്ടില്‍
    വെളിച്ചം നോക്കി കണ്ണു കുഴിക്കുന്ന
    വെളുത്ത സ്വപ്നം.
    പുലരിക്കു പിന്പേ വെളിച്ചം കുഴിച്ചിടുന്ന
    കറുത്തൊരുറക്കം.
    വിശപ്പിനൊപ്പം വിലാപമായെത്തുന്ന
    വടിവൊത്ത മടി.
    കഴിച്ചു നിറയുമ്പോള്‍ മറന്നു പോകുന്ന
    രുചിയുള്ള ചമ്മന്തി.
    പകുതി മാഞ്ഞ പ്രാന്തന്‍ തുമ്മലിനെ
    പ്രണയിക്കുന്ന മൂക്ക്.
    മറു ചെവിയില്‍ നിന്നും രഹസ്യം മോഷ്ടിക്കുന്ന
    പെരുങ്കള്ളന്‍ കാത്.
    പേന പേപ്പര്‍ പേനാക്കത്തി പേന്‍ കൊല്ലുന്ന ചീപ്പ്
    പേറു പേടിച്ചു പാത്തിരിക്കുന്ന തടിച്ച കവിത.

    മറുപടിഇല്ലാതാക്കൂ