gfc

ഉന്നങ്ങള്‍

ഉന്നം നോക്കി എറിയുമ്പോള്‍
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.
എന്നിട്ട്, ഏറിനെ കൃത്യമായി
തെറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന് ചൊല്ലും.

ചിരിക്കാന്‍ തുനിയുമ്പോള്‍
എന്റെ മുഖപേശികള്‍ക്കിടയിലൂടെ
അവന്റെ പേശികള്‍ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.

കരയാന്‍ തുനിയുമ്പോള്‍
മറിച്ചാവും അവന്റെ ഏര്‍പ്പാട്.

'എന്നാല്‍പിന്നെ,
ചിരിക്കേണ്ടിവരുമ്പോള്‍
കരയാന്‍ ശ്രമിച്ചാല്‍ മതിയല്ലോ,
അപ്പോള്‍ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ...' എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോള്‍ ,
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറില്‍
നിന്ന് മുന്നോട്ട് തുറിച്ചു വരും.

അങ്ങനെ
ഈ തെരുവിന്റെ ഒത്ത നടുക്ക്
അനുചിതമായ പെരുമാറ്റങ്ങളുടെ
മൊത്തവില്‍പ്പനശാലയായി
ഞാനിങ്ങനെ അന്തം വിട്ട്
വായും പൊളിച്ചു നില്‍ക്കുകയാണ്.
എന്റെ കാലുകള്‍ക്കുള്ളിലൂടെ
അവന്‍ അവന്റെ കാലുകള്‍
പ്രവര്‍ത്തിപ്പിച്ച്
എന്റെ ഓരോ കാല്‍ വെപ്പും
തെറ്റിക്കുന്നു.
ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
ഉന്നമെന്തെന്ന്
ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല.
അപ്പോഴേക്കും
ആ ഉന്നയിക്കല്‍ തന്നെ
തെറ്റിച്ചിരിക്കും
മൂപ്പര്‍ .

എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
ഏറുകള്‍ക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.

ഉന്നം തെറ്റിക്കുന്ന ഒരുവന്‍
ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ...തെറ്റിച്ചിരിക്കുന്നു.

ക്രിസ്മസ് ആശംസകള്‍ ...




ക്രിസ്മസ് ഒരു തണുത്ത ഓര്‍മയാണ്.വയനാട്ടിലെ എന്റെ അയല്‍ക്കാരായ ഐസക്കേട്ടനേയും ചിന്നമ്മേച്ചിയേയും ലിസിചേച്ചിയേയും ഓര്‍ക്കാതെ എനിക്ക് ക്രിസ്മസിനെ ഓര്‍ക്കാനാവില്ല.നക്ഷത്രങ്ങള്‍ തൂങ്ങി നില്ക്കുന്ന പാത,തണുപ്പ്,വിദൂരതയില്‍ നിന്ന് അടുത്ത് വരുന്ന കരോള്‍ ഗാനം,മുറ്റത്തു വന്നെത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ...ഒന്നും മറക്കാനാവില്ല.ത്യാഗപൂര്‍ണമായ ഒരു ജീവിതത്തിന്റെ ഓര്‍മ ലോകത്തെ ആനന്ദിപ്പിക്കുന്നു.

എല്ലാ പാപങ്ങളും ഏറ്റേടുക്കാന്‍ വന്നവനേ,
നിനക്ക് മുള്‍ക്കിരീടവും കയ്പ്പ വെള്ളവുമായി
ഞങ്ങളിനിയും കാത്തിരിപ്പാണ്.
നിനക്കുള്ള കാല്‍വരിയിലെ കുരിശ് വീണ്ടും
ഒഴിഞ്ഞു കിടക്കുന്നു.
ഉയിര്‍ത്തെഴുന്നേറ്റവനേ,
നിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
വീണ്ടും ഒരു കുരിശാരോഹണത്തിനല്ലെന്ന്
ഞങ്ങളെങ്ങനെ വിശ്വസിക്കും?

ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...

പ്രണയരോഗി

ഓര്‍ത്തത് നിന്നെയായിരുന്നു.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാ‍ശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.

പ്രണയബാങ്ക്

പണ്ട് ഞാനൊരു പെണ്‍കുട്ടിക്ക്
എഴുതി:
'You are my bank;
I invest my love in you.'
ബാങ്ക് പൊളിഞ്ഞു.
എന്റെ നിക്ഷേപം നഷ്ടമായി.
ഞാന്‍ പാവം ഉപഭോക്താവ്.
ഉപഭോക്തൃതര്‍ക്ക പരിഹാ(ര)സ കോടതി
ഇതൊന്ന് ശ്രദ്ധിക്കുമോ?
തര്‍ക്കമില്ല, പരിഹാസവും വേണ്ട.
ബാങ്കിന്റെ ഉടമസ്ഥാവകാശം
ഇപ്പോഴാര്‍ക്കാണാവോ...?
പൊതുമേഖലാ ബാങ്കുകളിലെ
സ്ഥിതി എങ്ങനെയാണാവോ...?

വീഴ്ച്ച

നിന്റെ സ്നേഹം
ഒരു കിണറിന്റെ
മൂടിയായിരുന്നു.
അത് നീങ്ങിയപ്പോള്‍
കുപ്പിച്ചില്ലുകളും
പാമ്പുകളും നിറഞ്ഞ
കിണറ്റിലേക്ക്
ഞാനിതാ വീഴുന്നു.
എന്റെ കൈകള്‍
ഉയര്‍ന്നുതന്നെ...
എന്റെ നിലവിളി
ഉറക്കെത്തന്നെ...
വൈദ്യുതി നിലച്ച
നഗരം പോലുള്ള
എന്റെ ഹൃദയത്തില്‍
ഭീതിയുടെ പതിനായിരം
ജനറേറ്ററുകള്‍
ശബ്ദിച്ചു..
സ്നേഹമേ,
നീയെന്നെ വിട്ടുവോ...?
താഴെ,
മരണത്തിന്റെ
പിളര്‍ത്തിയ വായ.

(24-4-2000)

എന്നെ യക്ഷിപിടിച്ചത് നേരാണ്...

ഒരു ഞായറാഴ്ച്ച വൈകിട്ട്
മലമ്പുഴയില്‍ വെച്ച്
കാനായി കുഞ്ഞിരാമന്റെ
യക്ഷി എന്നെ പിടികൂടി.
പക്ഷേ,യക്ഷി നന്നേ ചടച്ചിരുന്നു.
നഖങ്ങള്‍ വെട്ടിയിരുന്നു.
തുണി ഉടുത്തിരുന്നു.
കാനായി മനസ്സില്‍ നിന്ന്
പൊളിച്ചെടുത്ത(പൊളിച്ചുവെച്ച) യക്ഷി
ഊക്കന്‍ മുലകള്‍
മുന്നോട്ടുന്തിയുന്തി
എത്രകാലമായ്
എന്നെ കാത്തുകാത്ത്
ചീരഴിഞ്ഞു.
ഞാനും യക്ഷിയും
ഡാമിനു മുകളില്‍ കയറി.
ഇരുട്ടും ചാറ്റല്‍ മഴയും മിന്നലും
അവിടെ കുശുമ്പ് പറയുന്നുണ്ടായിരുന്നു.
നക്ഷത്രങ്ങള്‍ പുരാതനമായ
പല്ലിളികൊണ്ട് ആകാശം അലങ്കരിച്ചിരുന്നു.
വൈദ്യുതിക്ഷാമം കൊണ്ട്
പൊറുതിമുട്ടിയവര്‍ക്ക്
ആനന്ദാശ്വാസത്തിന്
താഴെ വൈദ്യുതോദ്യാനം
തീര്‍ത്തിരുന്നു.
ഡാമിനുമുകളില്‍
MALAMPUZHA DAM
എന്ന് ബള്‍ബുകള്‍ നാമം ചൊല്ലിയിരുന്നു.
അപ്പോള്‍ യക്ഷി പറഞ്ഞു:
*'I want your wild substance'
ഞാന്‍ പറഞ്ഞു :‘ബാലചന്ദ്രന്‍ ഇതറിയണ്ട,
കേസു കൊടുക്കും.’
-‘35 വയസ്സിന് ചുവടെയുള്ള കോപ്പിയടിക്കവി-
യായതുകൊണ്ട് എന്തെങ്കിലും ഇളവ്...?’
ഒരിളവുമില്ലാതെ ഞാനവളെ പ്രാപിച്ചു.
പാലക്കാടന്‍ ഭാഷയില്‍ അവള്‍ ചോദിച്ചു:
‘ചീരഴിഞ്ഞോ...?’
എല്ലാ ചീരും അഴിഞ്ഞിരുന്നു.
അവള്‍ പറഞ്ഞു:
‘എന്റെ ജന്മം സാര്‍ഥകമായി .
എനിക്കിനി ഡാമില്‍ ചാടണം.’
'പ്രിയപ്പെട്ട തന്തേ ,കാ‍നായീ,
ഇവളെ സൃഷ്ടിച്ചപ്പോ
മൈസൂറിലെ ഗണേശപ്രതിമയുടെ
ജലാസക്തിവൈറസ്
ജീനില്‍ കലര്‍ന്നിരുന്നോ...? '
കാനായി മിണ്ടാട്ടമില്ല.
അയാളും പ്രതിമയായോ എന്തോ...?
* * * *
യക്ഷി ഇപ്പോള്‍‘എന്നെ കെട്ടണമെന്നു' പറഞ്ഞ് എന്റെ കൂടെയുണ്ട്.ഇല്ലെങ്കില്‍‍,സ്ത്രീപീഡനത്തിന് കേസു കൊടുക്കുമത്രേ.ഏതായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സാമ്പ്രദായികസഞ്ജീവനി കൊടുത്ത് ഞാനവളെ രക്ഷിച്ചു.


(വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയത്)
* ബാലചന്ദന്‍ ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിതയിലെ ഒരു വരി.

കാഞ്ഞിരം

ഇല പറിച്ചു കടിച്ച്
കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട്
ലോകത്തിന്റെ മുഴുവന്‍
കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു:
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'

(31-3-2000)

വയല്‍ക്കരയിലെ വീട്

വയല്‍ക്കരയിലെ വീടിന്
കാറ്റും കിളികളും കൂട്ടുകാര്‍ ,
വെള്ളം നിറഞ്ഞ പാടം കണ്ണാടി,
തൊടിയിലെ കമുകിന്‍ തോട്ടത്തിന്റെ വക
സുഗന്ധ ലേപനം.
തണവു നിറഞ്ഞ മുറ്റത്ത്
ലോകത്തെ മുഴുവന്‍
സമാധാനം.
വയല്‍ക്കരയിലെ വീടിന്
ആശങ്കകളില്ല...ആനന്ദം മാത്രം.
അതിന്റെ വൈക്കോല്‍ മേല്‍ക്കൂര കണ്ട്
കരിമേഘങ്ങള്‍ അലിയുന്നു.
ചീവീടുകളും തവളകളും
ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
നിരന്തരം റിംങ് ചെയ്യുന്നു.
ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...
വയല്‍ക്കരയിലെ വീട്ടിലേക്ക്
അദ്ദേഹം വരുന്നുവെന്ന്
പറയാനാണെങ്കിലോ....
ആരോ വരുന്നുണ്ട്....
ദൂരെ വരമ്പത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ച്....

(28-8-2000)

മര്‍ദ്ദകര്‍ക്കുള്ള സന്ദേശം

തേഞ്ഞ് വാറുപൊട്ടിയ ചെരുപ്പിനെ
വലിച്ചെറിഞ്ഞ് ചരല്‍ വഴിയിലൂടെ നടന്നു.
കാലങ്ങളായി അടക്കിവെച്ച മൂര്‍ച്ചകള്‍
കല്ലുകളും മുള്ളുകളും മൃദുലമായ
പാദങ്ങളില്‍ പരീക്ഷിച്ചു.
നിത്യമര്‍ദ്ദിതരുടെ ഭാഷയില്‍ അവ പറഞ്ഞു:
‘ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
എന്നെങ്കിലും നീ പുറത്തുവരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.
എല്ലാ മര്‍ദ്ദകരോടും ഈ സന്ദേശം
അറിയിച്ചേക്കൂ....
ഞങ്ങള്‍ തോറ്റിട്ടില്ല,
മൂര്‍ച്ച കുറഞ്ഞിട്ടുമില്ല.’

അറിയാതെ

നിലാവും ഇരുട്ടും മഞ്ഞും
കൂടിയ വഴിയിലേക്ക്
ഒരു തുന്നല്‍ യന്ത്രത്തിന്റെ
ശബ്ദം വാതില്‍ തുറന്ന്
ഓടി വന്നു.
മുറിയിലെ ലഹരി പിടിച്ച
വെളിച്ചം മാത്രം
അവിടേക്ക് വന്നില്ല.
ജനല്‍ക്കണ്ണുകള്‍
തുറന്നുവെച്ചിട്ടും
ആ വീട് എന്നെ കണ്ടില്ല .
ഒരു പക്ഷേ ,
പിണക്കം തീര്‍ന്നിട്ടുണ്ടാവില്ല
ശാന്തമായ ആ ഭ്രാന്തിന്...
അല്ലെങ്കില്‍ ,
‘നീ വന്നല്ലോ...’ എന്ന്
ഞൊടിയില്‍ പാലകള്‍
പൂത്തേനേ...
എങ്കിലും
കാറ്റിതിലേ പോയെന്ന്
കുളമറിയാതെ വരുമോ...?

കുളം+പ്രാന്തത്തി

പ്രാന്തത്തി ദിവസവും
വെളുപ്പാങ്കാലത്ത്
കുളിക്കാന്‍ വരും.
കുളം അവളുടെ
കാമുകനാണെന്നാ
വിചാരം.
അവള്‍ കുളത്തിനോട്
അംഗവിക്ഷേപങ്ങളോടെ
കഥ പറയും,
പരിഭവിക്കും,
ഉടുതുണിയഴിച്ചിട്ട്
മതിയാവോളം
കെട്ടിപ്പിടിക്കും.
കുളക്കരയിലിരുന്ന്
കുറേനേരം
മുടികോതും,
കരയും,
ചിരിക്കും.
ഒരു ചെറുചിരിയുമായി
കുളം നിശ്ശബ്ദനായി
കിടക്കും.
എല്ലാം കേട്ട്
ഒരു മീങ്കൊത്തി
ഇങ്ങനെ ചീത്ത
പറയും:
'നാണമില്ലാത്ത കുളമേ,
എത്ര പെണ്ണുങ്ങളുടെ
നഗ്നത കുടിച്ചാലും
മതിവരാത്തവനേ,
ഈ പ്രാന്തത്തിയെയെങ്കിലും
നിനക്കൊഴിവാക്കിക്കൂടേ...'എന്ന്.

എന്നിട്ടോ...?
ഒരുദിവസം...പ്രാന്തത്തിയെ,
നമ്മുടെ പുന്നാര പ്രാന്തത്തിയെ
അവളുടെ കാമുകനായ
കുളം കെട്ടിപ്പിടിച്ച് കെട്ടിപ്പിടിച്ച്
വിടാതെ
തിരിച്ചും മറിച്ചുമിട്ട്
ചുംബിച്ച് വശംകെടുത്തി.
ഒന്ന്...രണ്ട്...മൂന്ന്...
എന്നെണ്ണി
മൂന്നുവട്ടം മുക്കി.
അങ്ങനെയവള്‍ ...,
നമ്മുടെ പ്രാന്തത്തി
പിടഞ്ഞു പിടഞ്ഞ്
തന്റെ കാമുകനില്‍ വിലയിച്ചു...

...എന്നാവും നിങ്ങള്‍ ധരിക്കുന്ന
ക്ലൈമാക്സ്.
എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്.
മൂപ്പത്ത്യാര്‍ ,
അതായത് നമ്മുടെ
പ്രാന്തത്തിയാണ്
ടിയാനെ തിരിച്ചും മറിച്ചുമിട്ട്
മേല്‍പ്പറഞ്ഞ നടപടി(അ)ക്രമങ്ങള്‍
കാണിച്ചത്.
അങ്ങനെ ശ്വാസം മുട്ടി
പിടഞ്ഞു പിടഞ്ഞ്
ആ കുളം പ്രാന്തത്തിയില്‍
ചത്തുപൊങ്ങി.
ആ കുളത്തിന്റെ ശവവും
കൊണ്ടാണ്
ഇപ്പോഴും
പ്രാന്തത്തീന്റെ
നടപ്പ്.
എല്ലാ കുളങ്ങള്‍ക്കും
ഇപ്പോള്‍
പ്രാന്തത്തിയെ
പേടിയാണ്.

ലീല

കാറ്റിന്റെ കളി കണ്ട് ഞാന്‍
അമ്പരക്കുകയാണ്.
നിന്നെ നടത്തുകയും ഇരുത്തുകയും ചെയ്ത് കാറ്റ്,
നിന്നെ കെടുത്തിയതും ഞാന്‍ കണ്ടു.
നിന്നെ വീര്‍പ്പിച്ച്,
നിന്നില്‍ ഒതുങ്ങിക്കിടന്ന്,
നിന്നെ സുന്ദരനാക്കി,
നിന്നില്‍ കാണികളെ
പ്രലോഭിതരാക്കിയവന്‍...
ഒടുവില്‍ നിന്നെ
വീര്‍പ്പിച്ചു വീര്‍പ്പിച്ചു
പൊട്ടിച്ചതും അവന്‍ ...
എന്തൊരു ജ്ഞാനപ്പാന!
കാറ്റ് ഇലകള്‍ക്കടിയില്‍ എന്തു ശ്രദ്ധിക്കുന്നു?
ഈ പ്രപഞ്ചത്തിന്റെ മുകളില്‍
അവന്റേത്
എന്തൊരു കിടപ്പ്... !
ഭൂമിയെ കെട്ടിപ്പിടിച്ച്...,
ചിലപ്പോള്‍ കൈകളനക്കി,
ചിലപ്പോള്‍ കാലിട്ടടിച്ച്...,
അവന്റേത് എന്തൊരു രതി!
കേള്‍ക്കാവുന്ന എല്ലാ ഭാഷകളും
അവന്റേത്.
എന്റേതെന്ന് ഞാന്‍ അഹങ്കരിച്ച
എല്ലാ വാക്കുകളും അവന്റേത്.
അവന്‍ വാക്കുകള്‍ കൊടുക്കുന്നു.
അവന്‍ വാക്കുകള്‍ എടുക്കുന്നു.

അറവറിവ്

അറവുമൃഗമേ,
മരണത്തെ
നീ നിസ്സംഗമായി
നേരിടുന്നു...
നിന്റെ നിസ്സംഗത
എന്നെ വേദനിപ്പിക്കുന്നു.
കൊലക്കത്തി
നിന്റെ കഴുത്ത്
കാത്തിരിക്കുന്നുവെന്ന്
പാവം നീ അറിയില്ല.
നീ മൃഗം.
ഭൂമികുലുക്കവും
അഗ്നിപര്‍വതങ്ങള്‍
പൊട്ടുന്നതും
നീ മുന്‍കൂട്ടി അറിയും.
പക്ഷേ,നിന്റെ
ആയുഷ്ക്കാല-
സേവനം പറ്റിയ്വന്‍
നിന്നെ കൊല്ലാന്‍
പോവുന്നത്
നീ അറിയില്ല.
അത്രയ്ക്ക്
നിഗൂഢവും
വേദനാജനകവുമാണ്
വഞ്ചന...

ശേഷി

ശേഷിയില്ലാത്തവന്റെ ഭാര്യ
നാട്ടുകാരെ മുഴുവന്‍ സ്വീകരിക്കാന്‍
പരക്കം പായുന്നതുപോലെയാണ്
ഉത്തരാധുനിക മലയാളകവിതയുടെ സ്ഥിതി.
ഇതൊരു തമാശയാണ്.
വിഷയം ഉത്തരാധുനിക കവിതയല്ല;
ശേഷിയാണ്.
ശേഷിയില്ലാത്തവന് ടി ഭാര്യയോട്
തോന്നുന്നതെന്ത്?
മൌനത്തിന്റെ നാലു രൂപയുടെ
പറ്റുപുസ്തകത്തില്‍ അയാളുടെ കണക്കെന്ത്?
അവളുടെ അസംതൃപ്തമായ
ഇ(അ)ടുപ്പ് ആര്‍ത്തിയോടെ
ചുട്ടുപൊള്ളുമ്പോള്‍
അയാള്‍ക്ക്
ഒരു കൊള്ളി വെക്കാനാവില്ല.
അയാള്‍ പിന്നെ ഒരു സ്മാരകമാണ്.
അയാള്‍ക്ക് വാട്സണ്‍ ഒരു
പുരോഹിതനും
ജനിതകം ഒരു ബൈബിളും ആവുന്നുണ്ട്.
ഒരു പൂച്ചയ്ക്കുപോലും പ്രതീക്ഷയുണ്ട്.
അത് മീന്‍കാരനെ കാക്കുന്നു.
ഒരു പക്ഷേ മീന്‍കാരന്‍ അതിന്
ഒരു മീന്‍ പോലും കൊടുത്തില്ലെന്നും വരാം.
മീന്‍ വാങ്ങാന്‍ അതിന് ശേഷിയില്ല.
അതിന് RBI യുടെ വിലകുറഞ്ഞ
ഒരു കടലാസുപോലും കിട്ടാനില്ല.
അതിന് പുരാതനമായ കരച്ചില്‍ ബലം.
നവീകരിക്കാന്‍ മിനക്കെട്ടിട്ടില്ലാ‍ത്ത
‘ങ്യാവൂ’ ബലം.
അതിന് കരയുന്ന കുഞ്ഞിനേ
പാലുള്ളൂ എന്ന പ്രമാണത്തില്‍ വിശ്വാസം.
അത് കരയട്ടെ,പാവം!
മീന്‍കാരന്‍ വരുന്നുണ്ട്
അതിന് മീന്‍ കിട്ടുമോ എന്തോ...?

ചിരി(പ്പി)ക്കുന്ന പാലം

ഒരു പാലവും പുഴയേക്കാള്‍ വലുതല്ല.
ഒരു പാലമുണ്ടെങ്കില്‍ പുഴയേതും കടക്കാം.
പക്ഷേ, ചിലപ്പോള്‍ ഒരു പാലത്തിനും
ചിരി(പ്പി)ക്കാനാവും.
അപ്പോള്‍ പാലത്തിനു ചുവട്ടില്‍
പുഴയുടെ ചിരിയുണ്ടാവില്ല;പുഴയും.
ഒരു പാലം ...,പാലം മാത്രം.

തിരുപ്പൂര്‍

തുണിമില്ലുകളുടെ നഗരം പറഞ്ഞു:
‘എന്നെക്കുറിച്ചൊരു കവിതയെഴുതണം.’
മധുരബീഡ മുറുക്കി ഞാന്‍ പറഞ്ഞു:
‘എന്തിന്,എനിക്ക് നിന്നെ ഇഷ്ടമല്ലല്ലോ.
നിന്റെ ഓടകളുടെ രക്തപര്യയന വ്യവസ്ഥയും
കേബിളുകളുടെ നാഡീ വ്യവസ്ഥയും
എനിക്ക് സഹിക്കുന്നില്ല...’
ബള്‍ബുകളുടെ ആയിരം കണ്ണ് തുറന്ന് നഗരം പറഞ്ഞു:
‘നിന്റെ മിത്രങ്ങള്‍ക്ക് ഞാന്‍
പണിയും പണവും നല്‍കുന്നില്ലേ...?’
ഒരു പെഗ്ഗ് ഹണീബീ കൊണ്ട്
തൊണ്ട നനച്ച് ഞാന്‍ രോഷം കൊണ്ടു :
‘നീ അവരുടെ ജീവിതം തട്ടിപ്പറിച്ചു.
അവരിവിടെ മരിക്കുന്നു,ഞങ്ങള്‍
അവിടെ ജീവിക്കുന്നു...
നീ കൊടുക്കുന്നതൊക്കെ
നീ തന്നെ പിടുങ്ങുന്നു.
നിനക്ക് വായ മൂന്നാണെന്ന്
അവര്‍ കണ്ടുപിടിച്ചു:
നിന്റെ മധുശാലകള്‍,
നിന്റെ സിനിമാശാലകള്‍,
നിന്റെ പെണ്ണുങ്ങള്‍ .
ഈ മൂന്നു വായയിലും
എന്റെ ചങ്ങാതികളെ
നീ കുടുക്കി...
എന്നെങ്കിലും ചവച്ചുചവച്ച്
നീയവരെ തുപ്പും.
ഈ ഭൂമിമലയാളത്തില്‍
ആ ചണ്ടിപണ്ടാരങ്ങള്‍
പിന്നെന്തുചെയ്യുമോ...ആവോ...?’
അര്‍ബ്ബുദം പിടിച്ച വഴിയോരങ്ങള്‍
പറഞ്ഞു:‘അടങ്ങ് ഒരു ചായ കുടിക്കാം.’
‘ഈച്ചപ്പട കാവലുള്ള നിന്റെ ചായ
എനിക്കു വേണ്ട.’ ഞാന്‍ മുഷിഞ്ഞു.
‘മനുഷ്യത്തീട്ടം നിറഞ്ഞ നിന്റെ വഴികള്‍ കണ്ട്
എന്റെ മനം പിരട്ടി.
കൊതുകുകള്‍ കൊണ്ടൊരു പുതപ്പ് തന്ന്
നീയെന്റെ ഉറക്കം കെടുത്തി.
പൊടിയും ദുര്‍ഗന്ധവും പേറി
എന്റെ മൂക്കിന്റെ പാലം പൊട്ടി.
നീ തൂറാന്‍ ഇടം കൊടുത്തവര്‍ക്ക്
അമ്മയില്ല, മക്കളില്ല...
അവര്‍ ആരെയൊക്കെയോ പ്രാപിക്കുന്നു.
എത്രയോ കുഞ്ഞുങ്ങള്‍ അലസിപ്പോവുന്നു...
നിന്റെ മൂത്രപ്പുരയിലും
നിന്റെ പെണ്ണുങ്ങളിലും ഒരേ പോലെ
അവര്‍ കയറിയിറങ്ങുന്നു.
മനം പിരട്ടുമ്പോള്‍ അവര്‍
ബ്രാണ്ടിഷാപ്പിലേക്കോടുന്നു...
ഉല്‍കൃഷ്ടവികാരങ്ങള്‍ ഉണ്ടോ
എന്ന മെഡിക്കല്‍ ചെക്കപ്പിന്
തീയേറ്ററുകളിലേക്കോടുന്നു...
രാത്രിയും പകലുമില്ലാത്ത നിന്റെ
മക്കള്‍ ,പാവങ്ങള്‍ ....!’
‘കട കടാ...’എന്ന് മില്ലുകളുടെ
കടലായ നീ അപ്പോഴും മിടിച്ചുകൊണ്ടിരുന്നു.
ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ
നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍
കീറുന്നതെന്തിന്?
എന്റെ സംശയത്തിനു നേരെ നീ
ആയിരം കുഴലുകളിലൂടെ
പുകയും വിഷവെള്ളവും തുപ്പി.

കവിമനസ്സ്

കവിമനസ്സ്:
ഇതു പീഡിതന്റെ പിയാനോയില്‍ വിരിയുന്ന് പൂവ്
വെള്ളാമ്പലലര്,നറുവെണ്ണിലാവ്,
ചെഞ്ചുണ്ടിലെ മുറിവിലൂറിയ ചോരത്തുള്ളി,
വെള്ളിക്കിണ്ണത്തിനൊത്തനടുക്ക്
ഒറ്റയ്ക്കിരിക്കുന്ന മധുമുറ്റി മിന്നും ചെറിപ്പഴം,
മുന്തിരിക്കണ്ണില്‍ പഞ്ചസാരപ്പരലുതിരുന്ന നിമിഷം.

കവിമനസ്സ്
കരളിലൊരു ഞാണൊലിയില്‍;ചില്ലകളില്‍
വെള്ളപ്പൂക്കള്‍ നിറച്ചേറ്റുവാങ്ങുന്നൊരൊറ്റയാം മരം,
മഞ്ഞുതിരുമേതോ താഴ്വരയിലൂടെ
ഓര്‍മകളില്‍ മുഴുകിയോരേകാന്ത യാനം,
നീലത്തടാകപ്പൊക്കിളില്‍ ചാമ്പപ്പഴങ്ങളായ്
ഞെട്ടറ്റുവീഴുന്ന പള്ളിമണിയൊച്ചകള്‍.

കവിമനസ്സ്:
ആരോ ദ്യോവിന്റെ നീലത്താളുകള്‍ക്കിടയില്‍
ഒളിപ്പിച്ച മഴവില്‍ മയില്‍പ്പീലികള്‍,
നോവിന്റെ കൊടുമുടികള്‍ തടയുമ്പോള്‍
പെയ്യുന്ന മുകിലിന്റെ മുലകള്‍,
മഴപ്പാല്‍നൂലിലദൃശ്യരായ് പൊഴിയുന്ന
ഹാര്‍മോണിയം വായനക്കാര്‍ കിടാങ്ങള്‍.

കവിമനസ്സ്:
കാറ്റുപിടിച്ച കുലച്ച കരിമ്പുതോട്ടങ്ങള്‍,
കാമുകനെയൊളിപ്പിച്ചുവെക്കുന്ന രാവിന്റെ
നക്ഷത്രവനമുല്ല ചൂടിയ മുടിക്കെട്ടുകള്‍,
കണ്ണീരുകെട്ടിക്കിടക്കുന്ന തീര്‍ഥക്കുളങ്ങള്‍,
ശിരസ്സിലൊരുതീനാളമേറ്റിയുരുകുന്ന മെഴുതിരികള്‍,
വിജനതയില്‍ ;ശാന്തതയില്‍ ;വിരിയുന്ന പ്രാര്‍ഥനകള്‍,
കാരുണ്യഗന്ധികള്‍.

കവിമനസ്സ്:
തിരയുണരുമോര്‍മയുടെ കടലില്‍ ആടിയുലയുമ്പൊഴും
കാണാത്ത തീരത്ത് കണ്ണുപായിക്കുന്ന പായ്ക്കപ്പല്‍,
തിരകള്‍ നെഞ്ചത്ത് കുത്തിമറിയുന്നനേരത്ത്
നെഞ്ചില്‍ പാല്വന്നുവീര്‍ക്കുന്ന തീരം,
വിങ്ങുന്ന നെഞ്ചുമായാരെയോ തിരയുന്ന,
വേദനയില്‍ തലതല്ലിച്ചിതറുന്ന വിരഹിയാമൊരുതിര,

കവിമനസ്സ്:
കണ്ണീരുതോരാത്ത ജൂണിന്‍ ചുവട്ടില്‍
നനഞ്ഞുകുതിര്‍ന്നുപാടുന്ന കിളിമനസ്സ്,
ഹൃദയത്തിലാരോ തീകൊണ്ടുകുത്തിയോരാറാത്തനോവുമായ്
കൂട്ടരും കൂടുമില്ലാതൂരുചുറ്റുന്നൊരൊറ്റക്കിളി,
ഒരു രാത്രി കൊണ്ടൊരുഭൂമി മുഴുവനും
പാട്ടിന്റെ മഞ്ഞിനാല്‍ മൂടുന്ന കിളിമനസ്സ്.

കവിമനസ്സ്:
പണ്ടേ മെനഞ്ഞിട്ട തേനറകളി,വിടെ പഞ്ചേന്ദ്രിയങ്ങള്‍
തേനും പരാഗവും കൊണ്ടുവന്നെത്തിക്കുമഞ്ചുതേനീച്ചകള്‍
വര്‍ണച്ചേമ്പിലയില്‍ ,ഭൂമിയുടെ കുങ്കുമം ചാലിച്ചു
വിടര്‍ത്തിയോരുള്ളംകയ്യില്‍ ചലിക്കുന്ന നീര്‍പ്പളുങ്ക്.
പാറക്കെട്ടുകളില്‍, കാന്തന്റെമെയ്യില്‍
പൊട്ടിച്ചിരിച്ചുമ്മവെച്ചുകോരിത്തരിപ്പിച്ചുചിതറുന്ന ജലനിപാതം.

കവിമനസ്സ്:
കൊറ്റികള്‍ കുതിക്കുന്ന വാനിന്റെ നെഞ്ചുകീറുന്നു;
ഒരു മഴവില്ലുമാത്രം പറിച്ചെടുക്കുന്നു.
സന്ധ്യയുടെ മധുരം പുരണ്ട ചുണ്ടുകള്‍ക്കിടയില്‍ വിരലിറക്കുന്നു;
ഒരു പനിനീരുമാത്രമിറുത്തെടുക്കുന്നു.
ഭൂമിയുടെ അടിവയറ്റത്ത് കാതമര്‍ത്തുന്നു;
ഒരു മിടിപ്പിന്റെ വളപ്പൊട്ടുമാത്രം ഹൃദയമാം ചിമിഴില്‍ നേടുന്നു.

കവിമനസ്സ്:
കല്ലിന്റെയുള്ളിലും കനിവിന്റെ കണ്ണീരുതിരയുന്നു,
ഇവിടെ കടലിരമ്പുന്നു ,കൊടുങ്കാറ്റ് കാത്തിരിക്കുന്നു.
ജലച്ചില്ലകളില്‍ മിന്നലുകള്‍ പൂക്കുന്നു,
ജനല്‍ച്ചില്ലുകളില്‍ മഴപ്പെണ്ണുമ്മവെച്ചുമ്മവെച്ചിറങ്ങുന്നു,
ജനലിനിക്കരെ മറ്റൊരു ജലശാഖിയായി പൂത്തുനില്‍ക്കുന്നു.
ജീവനിലി,ടിമുഴക്കത്തിന്റെ പൈതലുകള്‍ വീണുപിടയുന്ന പര്‍വതത്തില്‍
തനിച്ചുകേറുന്നൂ...

കവിമനസ്സ്...
ഈ മരുപ്പച്ച നിങ്ങള്‍ സൂക്ഷിക്കുമോ?
ഈ മഴ ക്കാലം നിങ്ങളുടെ കാതില്‍ തോരാതെ നില്‍ക്കുമോ?
ഈ മാമ്പഴത്തിന്റെ മധുരംചുണ്ടത്തുറയ്ക്കുമോ?
ഈ രത്നഖനികളില്‍ നിങ്ങളുടെ മിഴികള്‍ വെട്ടിത്തിളങ്ങുമോ?
നിങ്ങളീ നിനവിന്റെ നനവും സുഗന്ധവും തേനും വയമ്പുമായ്
തലമുറകള്‍ തോറും ഹൃദയത്തിനുള്ളില്‍ ചാലിച്ചുചേര്‍ക്കുമോ?

കവിമനസ്സ്...
നിങ്ങളുടെ ഹൃദയത്തിലൊരു കൂടു കൂട്ടും
നിങ്ങളുടെ ഹൃദയത്തിലമ്പേറ്റുപിടയും
നിങ്ങളുടെ ഹൃദയത്തിലീ ജീവന്റെ ഹരിതം പിഴിഞ്ഞൊഴിക്കും
നിങ്ങളുടെ സ്വപ്നസാനുക്കളില്‍ ,എന്നെങ്കിലും
വീണ്ടുമൊരു വെണ്‍കൊറ്റക്കുടയുമായ് വന്നിറങ്ങും
അന്നീ മനസ്സില്‍ നിങ്ങളൊരു നീലക്കാശാവായി പൂത്തുനില്‍ക്കാന്‍
കൊതിക്കും...

നൂറുകൂട്ടം ചിന്തകള്‍(അടവ് നമ്പ്ര്:18)

വെറ്റില
ഈ ബ്ലോഗങ്ങട്ട് പൂട്ടിക്കെട്ട്യാലോന്നൊരാലോചന്‍.ഹേയ് ...ഒന്നൂല്യ,ഇപ്പോ അതിനാണല്ലോ മാര്‍ക്കറ്റ്.മാര്‍ക്കറ്റിങ് തന്ത്രം തന്നെ...യേത്..?കാരണങ്ങള്‍ നിരത്താനാണെങ്കില്‍ പലതുണ്ട്.
ഒന്നാമത്തത് അവസാനം പറയം അതാവൂലോ അതിന്റെയൊരു ശരി ..യേത്..?രണ്ടാമത്തേത് എന്താന്ന് വെച്ചാല്‍ കച്ചവടം കമ്മിയായതന്നെ.കവിതയ്ക്കൊക്കെ എന്താ ഒരു വിലയിടിവ്...യേത്..?മൂന്നാമത്തേത് ദേ പരിചയക്കാരൊക്കെ കൂടുന്നു.മുഖം നോക്ക്യാല്‍ മിണ്ടാണ്ടാവാ...ഇതൊരസുഖമാണോ..ഡോക്ടര്‍...?പക്ഷപാതം (പക്ഷാഘാതംന്നും)ഇല്ല്യാണ്ട്
ജീവിക്കണം ച്ചാല്‍ നല്ലൊരു മുഖമ്മൂടി വേണംന്ന് ആ തറവാടിച്ചേട്ടന്‍ പറേണത് കേട്ടില്ലേ.
ഇനി ഒന്നാമത്തെ കാരണം സ്റ്റോക്ക് തീര്‍ന്നു...യേത്...?അതോണ്ട് മാന്യമഹാജനങ്ങളേ എല്ലാരും ഒന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ...ഈ പൂട്ടിക്കെട്ടല്‍ കര്‍മം ഉത്ഘാടനം ചെയ്യുകയാണ്.ദേ താക്കോല്‍ ആ ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.
ഇനി അതിന്റെ ശവാവും പൊന്ത്വാ...

ഹല്ല എന്തൊക്കെ നെരത്തിവെച്ചുനോക്കി .ഗുണം പിടിച്ചോ...?കറ്മം...അതുല്യചേച്ചിയോ മറ്റോ
ബ്ലോഗില്‍ ഒരു തേങ്ങ കൊണ്ട് വെച്ചാലും അതിന്റെ താഴെ ഒരു നൂറാള് ഒപ്പിടും.ബടെ പായസം,ബിരിയാണി...എന്ത് വെളമ്പീട്ടെന്താ തിരിഞ്ഞുനോക്കൂല...അതിനൊക്കെ ഒരു യോഗപാഹ്യം വേണംന്റെ കുട്ട്യേ...
അടയ്ക്ക
ഒന്നാമത്തെ നമ്പര്‍ ഏല്‍ക്കാത്തവര്‍ക്കാണിത്.
-ദേ ഞാനീബ്ലോഗില്‍ കെട്ടിത്തൂങ്ങിച്ചാവും.
-ഭീഷണിയാണോ
-ആണ്
-ന്നാ..ശരി.
ങ്യേ ഹ ഹേ...ഒരു കുലുക്കോം ല്ലല്ലോ ദൈവേ...(ഇനിയേത് നമ്പര്‍...?)
ഈ ബ്ലോഗ് ഞാനൊരു സ്മാരകമാക്കാന്‍ പോവ്വാണ്...രക്തസാക്ഷിമണ്ഡപംന്നോ കുരിശടീന്നോ ടിപ്പുസുല്‍ത്താന്റെ കോട്ടാന്നോ(വേറൊരു ക്വാട്ട ഓര്‍മവരുന്നു:പട്ടാളക്കാരുടെ...
എന്തൊരോര്‍മ്മ,സമ്മതിച്ചുകൊടുക്കണം)
പൊകല
വെറ്റിലേം അടയ്ക്കേം ആയ സ്ഥിതിക്ക് ഒരും പൊകലേം കൂടി കെടന്നോട്ടേന്ന്..ചുമ്മാ കെടന്നോട്ടേന്ന്.
നൂറ്
ലാസ്റ്റ് വാണിങ്:ബ്ലോഗ് ദൈവങ്ങള്‍ എന്ന പേരില്‍ അടുത്തു തന്നെ ഞാനൊരു കവിതയെഴുതി
ഈ സ്മാരകത്തിന്റെ നെറ്റിയില്‍ ഒട്ടിക്കും.ആയതിനാല്‍ എല്ലാ ബ്ലോഗ് ദൈവങ്ങളും ഭൂമിയിലേക്ക് ഇറങ്ങിവന്ന് ദേ ഇതിന്റ്റെ ചോട്ടില്‍ ഒപ്പിട്ടു പൊയ്ക്കോണം.ഹും,അല്ലെങ്കില്‍ പറഞ്ഞേക്കാം...

അന്ത്യമൊഴി: ഞാനിപ്പം വന്നേക്കാം ഒരു മുഖം മൂടി കിട്ടുമോന്ന് നോക്കട്ടേ...
അച്ഛാ..അച്ഛാ പോകല്ലേ...എന്ന് കേഴണേ...
സമയമാം രഥത്തില്‍ ഞാന്‍ അന്ത്യയാത്ര ചെയ്യുന്നു...

മലാശയം

ചിന്ത ഈ ലക്കത്തില്‍ മലാശയം എന്ന എന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിങ്ക് ഇതാ...

പിന്മൊഴികളിലേക്ക് നോക്കുമ്പോള്‍

മുന്‍കൂര്‍ജാമ്യാപേക്ഷ(മാപ്പപേക്ഷ)
ബൂലോക ചങ്ങാതിമാരേ,ഞാനിവിടെ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.ഈ അടുത്തകാലത്താണ്പിന്മൊഴികളില്‍ പരതാന്‍ തുടങ്ങിയത്.അങ്ങനെ പരതുമ്പോള്‍ ഒരോരുത്തര്‍ ഇങ്ങനെ വായിച്ച് കമന്റിട്ട് കമന്റിട്ട് പോവുന്നത് കണ്ടിട്ടുണ്ട്.അദൃശ്യമായ (എന്നാല്‍ ദൃശ്യമായ)ഈ സഞ്ചാരം എനിക്ക് വല്ലാതെ രസിച്ചിട്ടുണ്ട്.ആളെ കാണാന്‍ പറ്റില്ല. പക്ഷേ അവര്‍ ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുന്നത് നമുക്ക് കാണാം..ഇതാണ് എന്നെക്കൊണ്ട് താഴെക്കാ‍ണുന്നതൊക്കെ എഴുതിച്ചത്.ആരും ഇത് ഗൌരവമായി എടുക്കരുത്.ഒരു തമാശയ്ക്ക് എഴുതിയതാണ്.ഇനി എന്നെ ക്കുറിച്ച് വല്ലതുമെഴുതണമെന്നുണ്ടെങ്കില്‍ ആവാം.കൂട്ടിച്ചേര്‍ക്കലുകളും ആവാം.ആര്‍ക്കും വേദനിക്കല്ലേ എന്ന് പ്രാര്‍ഥിച്ച് വിടുകയാണ് ബ്രഹ്മാസ്ത്രം.പിന്മൊഴികളില്‍ സജീവമായിക്കണ്ട ചിലവായനക്കാരെ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഇത് ആരെയെങ്കിലും നോവിക്കുന്ന പക്ഷം മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

വൈകിട്ട്
പിന്മൊഴികള്‍ തുറന്നുവെച്ചപ്പോള്‍
വല്യമ്മായിയെക്കാണായി.
പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക്
ഇളംതലകള്‍ കടിച്ചുപോവുന്ന
ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.
ഒരു പോസ്റ്റിനും വേദനിക്കാതെ
ഓരോ തലപ്പിനും നന്ദി പറഞ്ഞ്
അതങ്ങനെ നടന്നുപോയി.
അപ്പോഴാണ്
അതാ വരുന്നൂ ഒരു മുയല്‍.
അതിനു പേര്:സു
എല്ലാവരേയും ചിരിച്ചുകാണിച്ച്
അതും പോയി.
പിന്നെ വന്നത് ഒരിളംകാറ്റ്,
ഓരോ പോസ്റ്റിനേയും തലോടി,
ചുംബിച്ച് നാളെയും വരാമെന്ന് പറഞ്ഞ്
ചോക്കളേറ്റ് നല്‍കി
റ്റാ..റ്റാ...പറയുന്ന മാമന്‍ :വേണു

നേരം രാത്രി 11.30
പോസ്റ്റുകളില്‍ നിന്ന് പോസ്റ്റുകളിലേക്ക്
ഒരു കുറുക്കന്‍ .
എനിക്ക് പേടിയായി.
ഇതേത് കുറുക്കന്‍...?
അത് നീട്ടിക്കൂവി:കൂ...കൂ...
എല്ലാ ബ്ലോഗുകളിലുംഅതു മുട്ടിവിളിച്ചു.
എല്ലാവരും വാതിലടച്ചുകിടന്നുറങ്ങി ;
ഞാനും.

ചിലപ്പോള്‍അവരിറങ്ങും.
ചില മാംസഭോജികള്‍ .
പരാജിതന്‍ എന്നു പേരുള്ള ഒരു പുലി,
ചിത്രകാരനായ ഒരു കുറുനരി,
പേരറിയാത്ത പാമ്പുകള്‍ ...
അപ്പോഴാവും
എതിര്‍പ്പിന്റെ കൊമ്പുകളുമായി
വിമതന്‍ എന്ന കാട്ടി
തലകുലുക്കി വരിക.
അതിനിടയില്‍ പെട്ടു പോവുന്ന
പെരിങ്ങോടന്‍ എന്ന ആന.
എല്ലാം കണ്ട് ഞാന്‍ മിണ്ടാതിരിക്കും.

തനിക്കിഷ്ടമുള്ള
ചില ചില്ലകളില്‍മാത്രം പോകും,
പൊന്നപ്പന്‍ എന്ന കുയില്‍ .
ഇപ്പോള്‍ സ്വന്തം കൂട്ടില്‍മുട്ടയിടാറില്ല.
വെളുപ്പാങ്കാലത്ത്ഒരു കരടിയിറങ്ങൂം.
മീന്‍ പിടിക്കാനും തേന്‍ കുടിക്കാനുംപോവുന്ന
നല്ലവനായ അംബി എന്ന കരടി.
എല്ലായിടത്തും ചെന്ന്ഏറുകൊണ്ട് മടങ്ങും
ഇരിങ്ങല്‍ എന്ന ചങ്ങലയില്ലാത്ത............

ഇടയ്ക്കിടെ യുദ്ധങ്ങളുണ്ടാവും.
തക്കസമയത്തു വരും.
കുട്ടികളെ പിടിച്ചുമാറ്റും
വിശ്വം എന്ന വീട്ടുകാരന്‍ .

എന്നിട്ടും ചില പോസ്റ്റുകള്‍
വിജനവും ഭയാനകവുമായദ്വീപുകള്‍ പോലെ
ഒറ്റപ്പെട്ടുകിടന്നു.
കൊളംബസ്സും വെസ്പുച്ചിയും
എത്തിനോക്കാത്ത
നരഭോജികളുടെ ലോകങ്ങളായി
ബൂലോകമാപ്പില്‍
ആരുംഅടയാ‍ളപ്പെടുത്താതെ
മറഞ്ഞുകിടന്നു.

ഉള്ളടക്കം

ജലശരീരം ഒരു മത്സ്യത്തിന്റെ
മുന്നോട്ടുള്ള പോക്കില്‍
രഹസ്യമായി തുറക്കുകയും
അടയുകയും ചെയ്യുന്നതു പോലെ
ചില പ്രണയങ്ങളെ ഞാനിപ്പോഴും
അനുവദിക്കുന്നുണ്ട്.
അവ എന്നില്‍ നിന്നോ
ഞാന്‍ അവയില്‍ നിന്നോ
രക്ഷപ്പെടുന്നില്ല.
അവ പരസ്പരം
തിന്നുകയോ
ഇണ ചേരുകയോ ചെയ്യുന്നുണ്ട്.
തിരകളില്‍
അവ പൊന്തുന്നതും
കാത്തിരിക്കുകയാണ്
കടല്‍പ്പക്ഷികള്‍...
അടിത്തട്ടിലെ
പായലുകള്‍ക്കും
മുത്തുച്ചിപ്പികള്‍ക്കും
ഇതറിയാം.

ജന്മം

നടവഴിയില്‍ മുളച്ചുപൊന്തിയ പുല്ലേ ,
ചവിട്ടുകൊള്ളാന്‍ വേണ്ടിയുള്ള
ആത്മസമര്‍പ്പണമാണോ ജന്മം...?
പെരുവഴിയില്‍ അരഞ്ഞുപോയ പട്ടീ ,
പൊതുവഴി മുറിച്ചുപോവുന്നവര്‍
വെറും അടയാളമായി മാഞ്ഞു പോവുമെന്ന്
ഓര്‍മിപ്പിക്കാനണോ ജന്മം?
ഇലക്ട്രിക് കമ്പിയില്‍ ജീവനൊടുക്കിയ കടവാതിലേ ,
ജീവനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള
ആഹ്വാനമാണോ ജന്മം ?
സര്‍ക്കസ്സുകാരന്റെ കയ്യിലെ കൊരങ്ങേ....,
അപഹാസ്യനാവാന്‍ വേണ്ടി
തെരഞ്ഞെടുക്കുന്നതാണോ ജന്മം?
അല്ല,അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ
പറഞ്ഞുതന്നാല്‍ വലിയ ഉപകാരം...
(28/11/2006)