gfc

പുഴ വരയ്ക്കുമ്പോള്‍

പുഴ വരയ്ക്കണം.
പുഴ,കല്ലുകള്‍ സൂക്ഷിക്കുന്ന
ഒരു സ്ഫടികപ്പാത്രം.
സ്ഫടികപ്പാത്രം വരച്ചു.
പുഴ തുടങ്ങുന്നത്
മലയില്‍ നിന്നല്ല,
ആകാശത്തുനിന്നാണ്.
അതുകൊണ്ട് ആകാശം വരച്ചു.
പുഴ അവസാനിക്കുന്നത്...
ഇല്ല,പുഴ അവസാനിക്കുന്നില്ല ,
തുടങ്ങുന്നുമില്ല......
പുഴ ഒരു ചാക്രിക പ്രവാഹം.
അതുകൊണ്ട് ഒരു ചക്രം വരച്ചു.
പുഴ അതിന്റെ രൂപത്തില്‍ നിരന്തരമായി
പരീക്ഷണങ്ങളും മാറ്റങ്ങളും വരുത്തുന്നു(പെണ്‍കുട്ടി).
പുഴ രൂപങ്ങളുടെയും ജലത്തിന്റെയും മാത്രമല്ല
ശബ്ദങ്ങളുടെയും പ്രവാഹം,
മരിച്ച് നിശ്ശബ്ദരായവരുടെ
സങ്കടങ്ങളുടെ ശബ്ദരൂപം,
അങ്ങനെയാണ് അതെന്നെ
ശല്യപ്പെടുത്തിയതും വിസ്മയിപ്പിച്ചതും..
അതുകൊണ്ട് ഗീതവും ഗായികയുമായ
പുഴ വരയ്ക്കുമ്പോള്‍
മരിച്ചവരുടെയും അവരുടെ വര്‍ത്തമാനവും
വരച്ചിരിക്കണം.
വര കഴിഞ്ഞപ്പോള്‍
ക്യാന്‍വാസില്‍
കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപ്പാത്രം,
ആകാശം,ചക്രം,
ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി
ഗീതമായ ഗായിക,
പിന്നെ മരിച്ചവരും അവരുടെ വര്‍ത്തമാനവും.
പുഴ...?
പുഴ മാത്രമില്ല.
ചങ്ങാതി ചോദിക്കുന്നു:
-‘ഇതില്‍ പുഴയെവിടെ ?’
-‘ഇതാണെന്റെ പുഴ.

8 അഭിപ്രായങ്ങൾ:

  1. മാഷേ കവിത നന്നായിട്ടുണ്ടു്. വളരെ നന്നായിട്ടുണ്ടു്.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു,
    കവിതയുടെ കുത്തൊഴുക്കാണല്ലോ! ഒക്കെ ചേര്‍ത്ത്‌ വച്ച്‌ പുസ്തകമാക്കാന്‍ പ്ളാനുണ്ടെങ്കില്‍ കവര്‍ ഡിസൈനും ലേ-ഔട്ടുമൊക്കെ എണ്റ്റെ വക.

    പുഴച്ചിത്രത്തെപ്പറ്റി ഇനി പ്രത്യേകം പറയേണ്ടല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. ഞാ‍ന്‍ ഇതു വഴി വന്നിരുന്നു..
    എന്നിട്ട്.. എന്താ ഇവിടെ നടക്കുന്നതെന്ന് കുറേ നേരം മിഴിച്ചു നോക്കി.
    അപ്പോള്‍, ദൂരെ ഒരാകാശത്തിന്റെ നിഴലു കണ്ടു..
    കണ്ണിനു ലേശം കാഴ്ചക്കുറവുള്ളതു കൊണ്ട് ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
    അപ്പോള്‍ ഒരു ക്യാന്‍വാസ് കണ്ടു.
    പിന്നെയും നോക്കിയപ്പോള്‍ അതില്‍ ഒരു സ്ഫടികപ്പാത്രം! ഒരിച്ചിരി ദാഹം തീര്‍ക്കാന്‍ ആരൊക്കെയോ അതില്‍ നിറയെ കല്ലുകള്‍ പാകിയിരിക്കുന്നു.
    കല്ലുകള്‍ ദാഹത്തിന്റെ അതിരുകളും കടന്ന്,
    ചക്രങ്ങളുരുണ്ടു പോകുന്ന ഒരു പെരുവഴിയിലേക്കു നീളുന്നതു ഞാന്‍ കണ്ടു.. അതിലൂടെ സങ്കടങ്ങളെണ്ണിപ്പെറുക്കി നടന്നു പോകുന്ന മരിച്ചു പോയ എന്റെ മുത്തച്ഛന്മാരേയും കണ്ടു..
    അവര്‍ നടന്നു പോയത് എന്റേതെന്ന് മാത്രം ഞാനോര്‍ത്ത സ്വകാര്യങ്ങള്‍ പറഞ്ഞിട്ടായിരുന്നു.
    സത്യം പറയാമല്ലോ.. വിരണ്ടു പോയി.ആകെ ബേജാറ്..
    വല്ലാണ്ട് സങ്കടം വന്നു. കരയാന്‍ തുടങ്ങി. അപ്പോള്‍, എവിടുന്നോ വന്ന ഒരു ചെറിയ പെണ്‍കുട്ടി.. ഒരു താരാട്ടു കൊണ്ടെന്നെ തലോടി..
    എന്റെ കണ്ണുനീരും സങ്കടങ്ങളും മുഖത്തിനുള്ളില്‍ അവള്‍ ഭംഗിയായി അടുക്കി വച്ചു..
    ഇടയ്ക്കു കടന്നു വന്നേക്കാവുന്ന അതിഥികള്‍ക്കു വേണ്ടി മനോഹരമായ ഒരു പുഞ്ചിരി നിലത്തു വിരിച്ചു. പിന്നെ, അവള്‍ ഓര്‍മകളുടെ സ്ക്വാഷ് കലക്കാന്‍ പാ‍ട്ടിനുള്ളിലേക്കു കയറിപ്പോയി.
    പിന്നെ ഞാന്‍ കണ്ടത് ഒരു പുഴയുള്ളില്‍ കുതിച്ചു പായുന്നതായിരുന്നു.. മുന്നില്‍ നിഴലുകളില്ലാത്ത ഒരാകാശവും വെളു വെളെ വെളുത്ത ഒരു ക്യാന്‍‌വാസും..
    ഒഴിഞ്ഞു കണ്ട ക്യാന്‍‌വാസില്‍ ഞാന്‍ എന്നെത്തന്നെ വരച്ചു ചേര്‍ത്തു. എന്നിട്ടു മിണ്ടാതെ നടന്നു പോയി.

    വിഷ്ണൂ, നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. xപെരിങ്ങോടന്‍ ,പരാജിതന്‍ ,പൊന്നപ്പന്‍ ...p, p,p...പീയില്‍ തുടങ്ങുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വരണം.പോസ്റ്റിന്റെ പേരും p..

    മറുപടിഇല്ലാതാക്കൂ
  5. പീയില്ലെങ്കിലും ഞാനുണ്ട് വിഷ്ണുമാഷേ
    പുഴച്ചിത്രം വെറുതേ അങ്ങിഷ്ടപ്പെട്ടു ..

    പുഴയൊഴുകുന്നെന്‍ പ്രണയിനി പോലെ

    എന്ന് ചങ്ങാതിമാരാരോ എഴുതിയതുമോര്‍ക്കുന്നു..ചുമ്മാ
    :)

    മറുപടിഇല്ലാതാക്കൂ
  6. സ്ഫടികം നിറച്ച പുഴയും തിരിഞ്ഞ് വന്ന കാലചക്രവും പരീക്ഷ്ണമായി വന്ന പെണ്‍കുട്ടിയും .

    ശ്ശി യങ്ങട്ട് പിടിച്ചു.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ഞാനാ ചക്രമൊന്നെടുത്തെന്റെ
    മാങ്കൊമ്പില്‍കോര്‍ക്കട്ടെയെന്നിട്ടു;
    അതു നീട്ടിയുരുട്ടിയാ തെളിനീറ്റിലൂടെ
    ഞാന്‍ പായട്ടെയൊരു ചെറുമന്‍ ചെറുക്കനായി.

    ഒരു പറക്കുംതളികയായി മാറട്ടെ,
    യാചക്രമെന്റെ മാങ്കൊമ്പിന്റെ
    യൊരുമൃദുജ്ജാല സ്പര്‍ശനത്തിനാലെ
    അതിലേറി ഞാനായനന്തനീലാകാശത്തി
    ലൂടെ പറക്കട്ടെ മതിയാവോളം.

    മാഷേ നന്ദി. ഇവിടെ വരാന്‍ ഇനിയും വൈകിയില്ലല്ലോ എന്നോര്‍ത്തു
    സന്തോഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ